മരം മുറി: ഉത്തരവാദിത്തം മുഴുവൻ റവന്യുവിന്റെ തലയിൽ വച്ച് വനം വകുപ്പ്
Mail This Article
കോഴിക്കോട് ∙ സംസ്ഥാനത്തെ ഞെട്ടിച്ച മരം കൊള്ളയുടെ മുഴുവൻ കുറ്റവും റവന്യു വകുപ്പിന്റെ തലയിൽ കെട്ടിവച്ച് വനം വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. റവന്യുവിൽ നിന്നുള്ള വിവാദ ഉത്തരവും ഈ ഉത്തരവിന്റെ ചുവടുപിടിച്ച് വിവിധ തഹസിൽദാർമാർ നൽകിയ നിർദേശങ്ങളുമാണ് മരംകൊള്ളയ്ക്കു കാരണം എന്നു വിലയിരുത്തുന്നതാണ് വനം വിജിലൻസ് സംഘം നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട്. വനം വിജിലൻസ് പിസിസിഎഫ് ഗംഗാസിങ് കഴിഞ്ഞ ജൂൺ 25ന് സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിശദാംശങ്ങൾ ഉള്ളത്.
ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറിയിരുന്ന ഈ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് വിവരാവകാശ നിയമപ്രകാരം പുറത്തുവന്നത്. 2248 തേക്ക് മരങ്ങളും (1612 മെട്രിക് ടൺ) 171 ഈട്ടി മരങ്ങളും (327.584 െമട്രിക് ടൺ) അനധികൃതമായി മുറിച്ചിട്ടുണ്ട് എന്നു വ്യക്തമാക്കുന്ന റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകളും ശുപാർശകളും:
∙ 28 വനം റേഞ്ച് ഓഫിസുകളുടെ പരിധിയിൽ മരംമുറി നടന്നു. പട്ടയ ഭൂമിയിൽ അനധികൃത മരങ്ങൾ മുറിക്കാനായി 483 പെർമിറ്റുകൾ നൽകി. മിക്ക സ്ഥലത്തും റവന്യു അധികൃതർ നൽകിയ ബാധ്യതാരഹിത സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് മരം മുറി അനുവദിച്ചത്. ഏറ്റവും കൂടുതൽ എറണാകുളത്ത് – 205, രണ്ടാമത് ഇടുക്കിയിൽ നിന്ന് – 119. നേര്യമംഗലം റേഞ്ചിൽ മാത്രം 147 പെർമിറ്റുകൾ. അടിമാലിയിൽ 56, മുള്ളരിങ്ങാട് 46, തട്ടേക്കാട് 40, മച്ചാട് 35 എന്നിങ്ങനെ പെർമിറ്റുകൾ നൽകി. സർക്കാർ വില കണക്കാക്കി മാത്രം ആകെ 1441.751 ലക്ഷത്തിന്റെ മരം മുറിച്ചു.
∙ ഏറ്റവും കൂടുതൽ മരം മുറിച്ചത് നേര്യമംഗലം റേഞ്ചിൽ നിന്ന്– 643 തേക്ക്. മച്ചാട് റേഞ്ച് – 429, അടിമാലി 281, പട്ടിക്കാട് 181, തട്ടേക്കാട് 152, മുള്ളരിങ്ങാട് 120 എന്നിങ്ങനെ മറ്റ് റേഞ്ചുകളിൽ മരം മുറിച്ചു. ഏറ്റവും കൂടുതൽ തേക്ക് മരങ്ങൾ നഷ്ടപ്പെട്ടത് നേര്യമംഗലത്തു നിന്ന്. ഈട്ടിമരങ്ങൾ ഏറ്റവും കൂടുതൽ മുറിച്ചത് വയനാട് മേപ്പാടി റേഞ്ചിൽ നിന്ന്– 106 എണ്ണം.
∙ അടിമാലി റേഞ്ചിനു കീഴിൽ ദേവികുളം തഹസിൽദാർ, വെള്ളത്തൂവൽ– കൊന്നത്തടി– മണ്ണാർകണ്ടം– ആനവിരത്തി വില്ലേജ് ഓഫിസർമാർ ബാധ്യതാരഹിത സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്.
∙ അടിമാലിയിൽ ഒരു പെർമിറ്റ് ഉപയോഗിച്ച് 5 തേക്ക് മരങ്ങൾ വരെ വെട്ടി. 18 കൂറ്റൻ ഈട്ടിമരങ്ങൾ മുറിക്കാനുള്ള െപർമിറ്റ് നൽകിയത് ഒക്ടോബർ 24ന്റെ ഉത്തരവ് റദ്ദാക്കിയതിനു ശേഷമാണ്.
∙ 100 ക്യുബിക് മീറ്ററിൽ മുകളിൽ മരം മുറിച്ചത് നേര്യമംഗലം, മച്ചാട്, അടിമാലി റേഞ്ചുകളിൽ.
∙ അടിമാലിയിൽ റേഞ്ച് ഓഫിസറും വിവിധ വില്ലേജ് ഓഫിസർമാരും ഉത്തരവാദികൾ. 8 പാസുകൾ ഒരു രേഖയുമില്ലാതെ നൽകിയ അടിമാലി റേഞ്ച് ഓഫിസർ കുറ്റക്കാരൻ. ഉത്തരവ് റദ്ദാക്കിയതിനു ശേഷം 18 പെർമിറ്റുകൾ ഈ റേഞ്ച് ഓഫിസർ നൽകിയതും തെറ്റ്.
English Summary: Wood smuggling, forest department put responsibility on revenue department