8,94,906 അപേക്ഷകർ ചോദിക്കുന്നു: ‘ലൈഫ്’ തരുമോ?
Mail This Article
പാലക്കാട് ∙ കഴിഞ്ഞ സർക്കാരിന്റെ അവസാനവർഷം ലൈഫ് മിഷൻ ഭവനപദ്ധതിയിൽ ലഭിച്ച 8,94,906 അപേക്ഷകൾ ഇതുവരെ തുറന്നു പോലും നോക്കിയിട്ടില്ല. വീടില്ലാത്തവർ, വീടും സ്ഥലവും ഇല്ലാത്തവർ എന്നിങ്ങനെ തരംതിരിച്ചു ലഭിച്ച അപേക്ഷകളിൽ തുടർനടപടി എങ്ങനെ വേണമെന്നു പോലും തീരുമാനിച്ചിട്ടില്ല.
2020 സെപ്റ്റംബർ 30 വരെയാണു ഭവനപദ്ധതിക്കായി അപേക്ഷ സ്വീകരിച്ചത്. കോവിഡ് പ്രതിസന്ധിയുടെ കാലത്ത് ഏറെ കഷ്ടപ്പെട്ടാണ് അക്ഷയകേന്ദ്രങ്ങളിൽ ചെന്ന് അപേക്ഷകൾ നൽകിയത്. 2021 ഫെബ്രുവരി 11നു പ്രാഥമിക പട്ടിക പ്രസിദ്ധീകരിച്ച ശേഷം രേഖകളുടെ പരിശോധന, ഫീൽഡ് പരിശോധന, അപ്പീൽ നടപടികൾ എന്നിവ പൂർത്തീകരിച്ചു മേയ് 31ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്ന രീതിയിൽ സമയക്രമവും പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ സമയക്രമം തെറ്റിയെങ്കിലും വീണ്ടും അധികാരത്തിലെത്തിയ ശേഷവും തുടർനടപടിയില്ല.
സാമ്പത്തിക പ്രതിസന്ധിയാണു സർക്കാരിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. ഒരു വീടിനു 4 ലക്ഷം രൂപയാണു സർക്കാർ അനുവദിക്കുന്നത്. ഒരു വർഷം ഒരു ലക്ഷം വീടുകൾ അനുവദിക്കണമെങ്കിൽ പോലും 4,000 കോടി രൂപയെങ്കിലും കണ്ടെത്തേണ്ടി വരും.
ഓരോ ജില്ലയിലും ലഭിച്ച അപേക്ഷകൾ
ജില്ല ഭവനരഹിതർ ഭൂരഹിത – ഭവനരഹിതർ
തിരുവനന്തപുരം 73,286 40,472
കൊല്ലം 52,065 28,397
പത്തനംതിട്ട 19,169 7,720
ആലപ്പുഴ 47,403 14,770
കോട്ടയം 29,097 14,818
ഇടുക്കി 44,551 13,880
എറണാകുളം 34,187 21,001
തൃശൂർ 45,498 29,935
പാലക്കാട് 97,613 35,555
മലപ്പുറം 58,767 21,131
കോഴിക്കോട് 41,000 12,712
വയനാട് 29,957 7817
കണ്ണൂർ 27,023 10,126
കാസർകോട് 25,043 11,913
ആകെ 6,24,659 2,70,247
Content Highlight: Life project