ADVERTISEMENT

മഞ്ചേരി ∙ ഒന്നരവർഷത്തിനിടെ നാലുതവണയാണ് ഡോ.അബ്ദുൽ ഗഫൂർ (34) കോവിഡ് പോസിറ്റീവായത്. 2 ഡോസ് വാക്സീനെടുത്തിട്ടും പിപിഇ കിറ്റ് ധരിച്ചു മാത്രം ഡ്യൂട്ടി ചെയ്തിട്ടും തുടർച്ചയായി കോവിഡ് പിടിപെടുന്നതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. ശരീരത്തിലെ ആന്റിബോഡി സാന്നിധ്യം പരിശോധിക്കാനും വാക്സീൻ മാറ്റി ‌നൽകാനും ആലോചിക്കുന്നു.

മലപ്പുറം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ജൂനിയർ റസിഡന്റ് ഡോക്ടറായ പത്തപ്പിരിയം സ്വദേശി ഡോ.അബ്ദുൽ ഗഫൂർ കളപ്പാടന് കഴിഞ്ഞവർഷം മേയിലാണ് ആദ്യം കോവിഡ് പിടിപെട്ടത്. ഡിസംബറിൽ വീണ്ടും പോസിറ്റീവ്. 2 ഡോസ് വാക്സീനും എടുത്തശേഷം ഈ ഏപ്രിലിൽ മൂന്നാമതും പോസിറ്റീവായി. ഈ മാസം 4ന് നാലാമതും കോവിഡ് ബാധിച്ചു.

ശാരീരിക ബുദ്ധിമുട്ടും ക്വാറന്റീനും പലതവണ അനുഭവിച്ചെങ്കിലും ഡോ. ഗഫൂർ ആത്മവിശ്വാസത്തിന്റെ കാര്യത്തിൽ നാലിരട്ടി പോസിറ്റീവാണ്. കോവിഡ് വാർഡിൽത്തന്നെയാണ് ജോലി ചെയ്യുന്നത്. വീണ്ടും പോസിറ്റീവ് ആകുമോയെന്ന ആശങ്കയുമില്ലെന്ന് അദ്ദേഹം പറയുന്നു.

∙ ‘മൂന്ന് കാരണങ്ങളാൽ ഇടയ്ക്കിടെ കോവിഡ് വരാം. ഒന്ന്, കോവിഡ് നെഗറ്റീവായാലും വൈറസിന്റെ നിശ്ശബ്ദ സാന്നിധ്യമുണ്ടാകാം. ഡോ. ഗഫൂറിന്റെ സാംപിളിൽ ജനിതക മാറ്റം വന്ന ഡെൽറ്റ വൈറസിന്റെ സാന്നിധ്യമുള്ളതായി ഡൽഹിയിലെ ജീനോമാറ്റിക് ഇൻസ്റ്റിറ്റ്യൂട്ട് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പോസിറ്റീവായ രോഗികളുമായുള്ള നിരന്തര സമ്പർക്കം, ശരീരത്തിലെ പ്രതിരോധ ശേഷിയുടെ കുറവ് എന്നീ കാരണങ്ങളും സംശയിക്കണം. കൂടുതൽ പഠനം ആവശ്യമാണ്.’ – ഡോ. ഷിനാസ് ബാബു (കോവിഡ് നോഡൽ ഓഫിസർ, മഞ്ചേരി മെഡിക്കൽ കോളജ്)

Content Highlights: Corona Virus, COVID-19, Dr. Abdul Gafoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com