ഉമ്മൻ ചാണ്ടിയെ തള്ളി രാഷ്ട്രീയമില്ല: സിദ്ദിഖ്
Mail This Article
തിരുവനന്തപുരം ∙ കോൺഗ്രസിലെ എ ഗ്രൂപ്പിൽനിന്ന് അകന്നുവെന്ന പ്രചാരണം നിലനിൽക്കെ, കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ് ഉമ്മൻ ചാണ്ടിയെ വീട്ടിലെത്തി കണ്ടു. ഉമ്മൻ ചാണ്ടിയെ തള്ളിപ്പറഞ്ഞു കൊണ്ട് ഒരു രാഷ്ട്രീയ നിലപാട് തനിക്കില്ലെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം ‘മനോരമ ന്യൂസി’നോടു സിദ്ദിഖ് വ്യക്തമാക്കി. ‘വർക്കിങ് പ്രസിഡന്റ് പറയും’ എന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.
∙ കോൺഗ്രസിലെ പുനഃസംഘടന പ്രതിസന്ധി സൃഷ്ടിച്ചല്ലോ?
പുനഃസംഘടനാ പ്രക്രിയ നടക്കുമ്പോൾ പല രീതിയിലുള്ള വൈഷമ്യങ്ങൾ ഉണ്ടാകും. അതെല്ലാം സമയാസമയത്തു പരിഹരിച്ചു പോകുക എന്നതാണു കൂട്ടായ രീതി. എല്ലാവരുമായി ചർച്ച ചെയ്തു കൂട്ടായ തീരുമാനങ്ങളാണു വേണ്ടത്.
∙ ഉമ്മൻ ചാണ്ടിയുടെ നിലപാട് എന്തായിരുന്നു?
ഞാൻ നേരത്തേ ഇവിടെ വന്നു നിരന്തരം ചർച്ചകൾ നടത്തുന്നയാളാണ്. അദ്ദേഹത്തെ കാണുന്ന ആളാണ്. ദൈനംദിന രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമാണ് ഉമ്മൻ ചാണ്ടിയുമായുള്ള കൂടിക്കാഴ്ച.
∙ ഗ്രൂപ്പിൽനിന്നു മാറിയെന്ന പ്രചാരണം ഉണ്ടായ ശേഷം ഉമ്മൻചാണ്ടിയോടൊപ്പമുള്ള ചിത്രം ഫെയ്സ്ബുക്കിൽ ഇട്ടതു ചർച്ച ആയല്ലോ?
ഉമ്മൻ ചാണ്ടിയുമായുള്ള ബന്ധം വൈകാരികവും ഹൃദ്യവുമാണ്. അതിന് ഒരു ഇടർച്ചയും തളർച്ചയും ഒരിക്കലും സംഭവിക്കില്ല. ആ പ്രചാരണത്തിന് അടിസ്ഥാനമില്ല.
∙ മറ്റൊന്നും ഈ സന്ദർശനത്തിൽ കൂട്ടി വായിക്കേണ്ടതില്ല എന്നാണോ?
ഉമ്മൻ ചാണ്ടിയുടെ ഭവനം എന്നാൽ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ വീടാണ്. ഞാൻ എല്ലാ സമയത്തും ഇവിടെ വരാറുണ്ട്. ഉമ്മൻ ചാണ്ടിയെപ്പോലെ ഒരാളെ തള്ളിപ്പറഞ്ഞ് ടി. സിദ്ദിഖിനെപ്പോലെ ഒരാൾക്കു രാഷ്ട്രീയമായ ഒരു സംവിധാനമില്ല. അതിനപ്പുറം എന്താണ്!
English Summary: T. Siddique visits Oommen Chandy