കുഞ്ഞിനെ ചികിത്സയ്ക്കെത്തിച്ച അമ്മയുടെ പ്രായം 16; അന്വേഷണം തുടങ്ങി
Mail This Article
കോട്ടയം ∙ മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ 8 മാസം പ്രായമുള്ള കുട്ടിയുമായി ചികിത്സ തേടി എത്തിയ അമ്മയുടെ പ്രായം 16 വയസ്സ് എന്നു നൽകിയതിനെത്തുടർന്ന് പൊലീസും ജില്ലാ ശിശുക്ഷേമ സമിതിയും അന്വേഷണം ആരംഭിച്ചു. തമിഴ്നാട് ഉസലാംപെട്ടി സ്വദേശിനിയാണ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ള കുട്ടിയുമായി ചികിത്സ തേടിയത്. ഒരുവർഷം മുൻപ് 11 മാസം പ്രായമുള്ള കുഞ്ഞ് ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് മരിച്ചെന്നും ഇവർ പൊലീസിനു മൊഴിനൽകി.
പൊലീസ് പെൺകുട്ടിയെ ഏറ്റുമാനൂർ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. പ്രായം സംബന്ധിച്ച് അന്വേഷിക്കുന്നതിനു ബന്ധുക്കളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പ്രായം പരിശോധിക്കാൻ കഴിയുന്ന രേഖകൾ ലഭിച്ചില്ലെന്നും ജില്ലാ ശിശുക്ഷേമ സമിതി ജില്ലാ അധികൃതർ അറിയിച്ചു. ബന്ധുക്കളെ കണ്ടെത്താനും രേഖകൾ പരിശോധിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ആശുപത്രിയിൽ കുഞ്ഞിനെ പരിചരിക്കുന്നത് ഇവർ ആയതിനാൽ കുഞ്ഞിന്റെ ആരോഗ്യസ്ഥിതിക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും ശിശു ക്ഷേമസമിതി അധികൃതർ അറിയിച്ചു. തുടരന്വേഷണത്തിനായി കേസ് ഉസലാംപെട്ടി പൊലീസിനു കൈമാറുമെന്ന് ഗാന്ധിനഗർ എസ്എച്ച്ഒ കെ. ഷിജി അറിയിച്ചു.
English Summary: Juvenile mother and child at Kottayam mch