ADVERTISEMENT

കൊച്ചി ∙ നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം പാനൂരിൽ മുസ‌്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ 10 സിപിഎം പ്രവർത്തകർക്കു ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി കെ.കെ.ഷിനോസ്, മൂന്നുമുതൽ ആറുവരെ പ്രതികളായ ഒ.സംഗീത്, കെ.കെ.ശ്രീരാഗ്, കെ.പി.സുഹൈൽ, പി.അശ്വന്ത്, എട്ടുമുതൽ 12 വരെ പ്രതികളായ ഒ.അനീഷ്, ഇ.കെ.ബിജേഷ്, ഒ.വിപിൻ, എ.പി.പ്രശോഭ്, നിജിൽ എന്നിവർക്കാണ് ജാമ്യം.

അന്തിമ റിപ്പോർട്ട് നൽകിയതിന്റെയും എട്ടു കൊലപാതക കേസുകളിൽ വിചാരണ ഉൾപ്പെടെ തലശ്ശേരി സെഷൻസ് കോടതിയിൽ 5498 കേസുകൾ കെട്ടിക്കിടക്കുന്നതിന്റെയും പശ്ചാത്തലത്തിലാണു ജസ്റ്റിസ് കെ.ഹരിപാൽ ജാമ്യം അനുവദിച്ചത്. 

സിപിഎമ്മും ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗും തമ്മിലുള്ള രാഷ്ട്രീയ വൈരത്തിന്റെ ഫലമാണ് സംഭവമെന്നു സംശയമില്ലെന്നു കോടതി പറഞ്ഞു. 2 ലക്ഷം രൂപയുടെ ബോണ്ടിലും തുല്യ തുകയ്ക്കു രണ്ടുപേരുടെ ഉറപ്പിലുമാണു ജാമ്യം. 

കോടതിയിൽ ഹാജരാകാനല്ലാതെ, സാക്ഷികളുടെ വിസ്താരം കഴിയുന്നതുവരെ കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്നും ജാമ്യത്തിലിറങ്ങി 10 ദിവസത്തിനുള്ളിൽ വിചാരണക്കോടതിയിൽ പാസ്പോർട്ട് നൽകണമെന്നും അടക്കമുള്ള വ്യവസ്ഥകളും നൽകിയിട്ടുണ്ട്.

തലശ്ശേരി, രാഷ്ട്രീയ വൈരത്തിന്റെയും ഏറ്റുമുട്ടലുകളുടെയും കേന്ദ്രമാണെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. സെഷൻസ് കോടതിയിൽ വൻതോതിൽ കേസുകൾ കെട്ടിക്കിടക്കുകയാണ്. ഈ സാഹചര്യത്തിൽ അടുത്ത കാലത്തൊന്നും ഈ കേസിന്റെ വിചാരണ ആരംഭിക്കാൻ സാധ്യതയില്ല. ഇതു പ്രതികൾ അനിശ്ചിതകാലത്തേക്ക് കസ്റ്റഡിയിൽ കഴിയേണ്ട സാഹചര്യമുണ്ടാക്കും. വിചാരണയ്ക്കു മുൻപുള്ള ഇത്തരം തടവ് പൊതുതാൽപര്യത്തിന‌ു നിരക്കുന്നതല്ലെന്നും കോടതി പറഞ്ഞു.

English Summary : Mansoor murder case culprits got bail from high court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com