ട്രെയിനിൽ 3 സ്ത്രീകളെ മയക്കിക്കിടത്തി വൻകവർച്ച
Mail This Article
തിരുവനന്തപുരം ∙ നിസാമുദീൻ–തിരുവനന്തപുരം സ്വർണജയന്തി എക്സ്പ്രസ് ട്രെയിനിൽ അമ്മയും മകളും ഉൾപ്പെടെ മൂന്നു സ്ത്രീകളെ മയക്കിക്കിടത്തി സ്വർണാഭരണങ്ങളും പണവും മൊബൈൽ ഫോണുകളും കൊള്ളയടിച്ചു. ഭക്ഷണത്തിലോ, കുപ്പിവെള്ളത്തിലോ മയങ്ങാനുള്ള മരുന്നു കലർത്തിയിരിക്കാമെന്നാണു റെയിൽവേ പൊലീസ് സംശയിക്കുന്നത്.
ഉത്തർപ്രദേശിൽ സ്ഥിരതാമസമാക്കിയ തിരുവല്ല കുറ്റൂർ മുണ്ടൂർ വേലിൽ വിജയലക്ഷ്മി (45), മകൾ അഞ്ജലി (23) എന്നിവരുടെ പക്കൽനിന്നു 17 പവന്റെ സ്വർണാഭരണങ്ങളും ആകെ 31,000 രൂപ വില വരുന്ന 2 മൊബൈൽ ഫോണുകളുമാണു കവർന്നത്. മറ്റൊരു കോച്ചിൽ സഞ്ചരിച്ച കോയമ്പത്തൂർ സ്വദേശി കൗസല്യ(23)യുടെ 14,000 രൂപ വിലയുള്ള ഫോണും നഷ്ടമായി. മോഷ്ടാവ് എന്നു സംശയിക്കുന്ന ബിഹാർ സ്വദേശി അസ്ഗർ ബഗ്‍ഷയുടെ ചിത്രം റെയിൽവേ പൊലീസ് പുറത്തുവിട്ടു.
ട്രെയിനുകളിലെ സ്ഥിരം മോഷ്ടാക്കളുടെ ചിത്രങ്ങളിൽ നിന്നാണ് വിജയലക്ഷ്‍മിയും കൗസല്യയും ഇയാളെ തിരിച്ചറിഞ്ഞത്. കോച്ചിൽ ഇയാൾ ഉണ്ടായിരുന്നതായി ഇരുവരും പൊലീസിനു മൊഴി നൽകി.
English Summary: Robbery in Nizamuddin Express