ADVERTISEMENT

കരിപ്പൂർ ∙ വിമാനാപകടവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് പഠിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നു കോഴിക്കോട് വിമാനത്താവള ഡയറക്ടർ ആർ.മഹാലിംഗം മനോരമയോട് പറഞ്ഞു. വിമാനത്താവളവുമായി ബന്ധപ്പെട്ട സുരക്ഷാ ശുപാർശകൾ അടിയന്തരമായി നടപ്പാക്കും. പോരായ്മകൾ പുനഃപരിശോധിക്കുമെന്നും ഡയറക്ടർ പറഞ്ഞു. അപകടത്തെത്തുടർന്ന് വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിവച്ചിരുന്നു. വിമാനത്താവളം വലിയ വിമാനങ്ങളുടെ സർവീസിനു സജ്ജമാക്കുന്നതിൽ കുഴപ്പമില്ല എന്നാണു പ്രാഥമിക നിരീക്ഷണത്തിൽ വ്യക്തമാകുന്നത്. വലിയ വിമാനങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ‍ഡിജിസിഎ ആണ്. അതിനുള്ള ശ്രമങ്ങൾ തുടരുന്നതിനൊപ്പം ജനപ്രതിനിധികളും ആവശ്യമായ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

ശുപാർശകൾ നടപ്പാക്കുന്നതിന് എയർപോർട്ട് അതോറിറ്റിയുടെ കേന്ദ്ര ഘടകത്തിൽനിന്നുള്ള നിർദേശങ്ങൾക്കു വിധേയമായി നടപടി ആരംഭിക്കുമെന്നും മഹാലിംഗം പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന അപകടത്തിന്റെ അന്വേഷണ റിപ്പോർട്ട് 2 ദിവസം മുൻപാണു പുറത്തുവന്നത്. പൈലറ്റിന്റെ വീഴ്ചയും സഹ പൈലറ്റ് അതു തിരുത്താൻ തയാറാകാത്തതും അപകടത്തിനു കാരണമായെന്നാണു റിപ്പോർട്ടിലെ കണ്ടെത്തൽ.

വിൻഡ് സെൻസർ സ്ഥാപിച്ചതിൽ പിഴവ്; കാറ്റ് അളന്നതും തെറ്റി

മലപ്പുറം ∙ കരിപ്പൂരിൽ അപകടത്തിൽപെട്ട വിമാനത്തിലേക്ക് വിമാനത്താവളത്തിലെ കാറ്റിന്റെ വേഗത്തെക്കുറിച്ച് നൽകിയ വിവരം തെറ്റായിരുന്നുവെന്നു അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തൽ. കാറ്റിന്റെ വേഗം അളക്കുന്ന വിൻഡ് സെൻസർ ശരിയായ രീതിയിൽ സ്ഥാപിക്കാതിരുന്നതാണു തെറ്റായ വിവരം നൽകാനിടയാക്കിയതെന്നു റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

അന്വേഷണ റിപ്പോർട്ടിൽ കാലാവസ്ഥയെക്കുറിച്ച് പറയുന്ന ഭാഗത്താണു വിൻഡ് സെൻസറുമായി ബന്ധപ്പെട്ട പരാമർശമുള്ളത്. എയർപോർട്ട് ട്രാഫിക് കൺട്രോളിൽ നിന്നു വിമാനത്തിലേക്കു കൈമാറിയ കാറ്റിന്റെ വേഗത്തെക്കാൾ ഏകദേശം ഇരട്ടിയായിരുന്നു യഥാർഥത്തിൽ വേഗം. എടിസി ടവറിൽ രേഖപ്പെടുത്തിയ വിവരമാണു കൈമാറിയത്. ടവറിൽ രേഖപ്പെടുത്തിയ കാറ്റിന്റെ വേഗം കൃത്യമല്ലാത്തതാണു പ്രശ്നമായത്.

വിൻഡ് സെൻസർ റൺവേയിൽ നിന്നു 10 മീറ്റർ ഉയരത്തിൽ സ്ഥാപിക്കണമെന്നാണു ചട്ടം. എന്നാൽ, കരിപ്പൂരിലെ സെൻസർ സ്ഥാപിച്ചിരിക്കുന്നത് 3.5 മീറ്റർ ഉയരത്തിലാണ്. ഇതു തന്നെ റൺവേയിൽ നിന്ന് ഏറെ മാറിയും. ഇതു കാറ്റിന്റെ വേഗമളക്കുന്നതിൽ വീഴ്ചയ്ക്കു കാരണമാകുന്നു.അപകടത്തിനു ശേഷവും 10-ാം നമ്പർ റൺവേയിലെ വിൻഡ് സെൻസർ പണിമുടക്കി. കൈകാര്യം ചെയ്യുന്നതിലെ അപര്യാപ്തതയും ഇതിനു കാരണമാണെന്നു റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. കേന്ദ്ര സർക്കാരിന്റെ കാലാവസ്ഥാ വിഭാഗമാണു വിൻഡ് സെൻസർ സ്ഥാപിക്കേണ്ടത്. 10 മീറ്റർ ഉയരത്തിൽ സെൻസർ സ്ഥാപിക്കുന്നതിനുള്ള നടപടി കാലാവസ്ഥാ വിഭാഗം തുടങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല.

English Summary: Security suggestion at kozhikode airport to be implemented soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com