കരുവന്നൂർ തട്ടിപ്പ്: പ്രസിഡന്റും അംഗങ്ങളും കൂട്ടുനിന്നു എന്ന് ക്രൈംബ്രാഞ്ച്
Mail This Article
തൃശൂർ ∙ ബാങ്കിൽ നടന്ന തട്ടിപ്പുകൾക്കു ഭരണസമിതി പ്രസിഡന്റും അംഗങ്ങളും കൂട്ടുനിന്നു എന്നതാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ. 100 കോടിയിലേറെ രൂപയുടെ തട്ടിപ്പുകൾ നടന്നതിൽ ഭരണസമിതി അംഗങ്ങളുടെ അധികാര ദുർവിനിയോഗം വെളിപ്പെട്ടു. അംഗങ്ങളിൽ പലരുടെയും ബന്ധുക്കൾക്കു ഭീമമായ തുകയുടെ വായ്പകൾ അനുവദിച്ചിട്ടുണ്ട്. ഇതിൽ ബെനാമി വായ്പകൾ എത്രയെന്നു കൃത്യമായി തിട്ടപ്പെടുത്തുന്നതേയുള്ളൂ. ബാങ്കിൽ 2011 മുതൽ 2021 വരെ ക്രമക്കേടുകൾ നടന്നതായും വ്യക്തമായി.
ബാങ്ക് പരിധിക്കു പുറത്തുള്ളവർക്കു വ്യാജ വിലാസത്തിൽ അംഗത്വം, പ്രവർത്തന പരിധിക്കു പുറത്തുള്ള ഭൂമി ഈട് സ്വീകരിച്ച് മതിപ്പു വിലയെക്കാൾ കൂടുതൽ വായ്പ, ഒരേ ഭൂമി തന്നെ ഈടായി സ്വീകരിച്ച് ഒട്ടേറെപ്പേർക്കു വൻ തുകകളുടെ വായ്പ, വായ്പക്കുടിശിക നിലനിൽക്കെ ഈടുവസ്തു വിൽക്കാൻ അവസരം നൽകി തുടങ്ങി ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ഒട്ടുമിക്ക ഇടപാടുകളും നടന്നതു ഭരണസമിതി അംഗങ്ങളുടെ കയ്യൊപ്പോടെയാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. പ്രതികളെ റിമാൻഡ് ചെയ്തു. ഇവരുടെ അറസ്റ്റ് വൈകുന്നതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസ്: ഹർജി മാറ്റി
കൊച്ചി ∙ കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പു കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി 15 ദിവസത്തിനുശേഷം പരിഗണിക്കാൻ മാറ്റി. സർക്കാർ നൽകിയ എതിർ സത്യവാങ്മൂലത്തിനു മറുപടി നൽകാൻ ഹർജിക്കാരൻ സമയം തേടിയതിനെത്തുടർന്നാണു ഹർജി മാറ്റിയത്.
ഹർജിക്കാരൻ എതിർ രാഷ്ട്രീയക്കാരുടെ കരുവായി മാറിയിരിക്കുകയാണെന്നും കേസിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.
Content Highlight: Karuvannur Bank scam