തെറ്റായ മരണ അറിയിപ്പ് നൽകിയ സംഭവം: രോഗി രണ്ടു ദിവസത്തിനുശേഷം മരിച്ചു
Mail This Article
അമ്പലപ്പുഴ ∙ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് തെറ്റായ മരണ അറിയിപ്പ് നൽകിയതിനെ തുടർന്നു വിവാദമായ സംഭവത്തിലെ രോഗി രണ്ടു ദിവസത്തിനുശേഷം മരിച്ചു. കായംകുളം പള്ളിക്കൽ നടുവിലേമുറി കോയിക്കൽ മീനത്തേരിൽ രമണനാണു (50) ഞായറാഴ്ച രാത്രി മരിച്ചത്.
കോവിഡ് ബാധിച്ച് മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്ന രമണൻ മരിച്ചെന്ന തെറ്റായ വിവരം വെള്ളിയാഴ്ചയാണ് ജീവനക്കാർ ബന്ധുക്കളെ അറിയിച്ചത്. രമണനെ കഴിഞ്ഞ 29നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസംമുട്ടൽ ഉണ്ടായിരുന്നതിനാൽ അന്നുതന്നെ വെന്റിലേറ്ററിലേക്ക് മാറ്റി.
വെള്ളിയാഴ്ച വൈകിട്ട് കായംകുളം കൃഷ്ണപുരം മുണ്ടകത്തറ തെക്കേതിൽ രമണൻ (70) കോവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ മരിച്ചപ്പോൾ പള്ളിക്കലിലെ രമണൻ മരിച്ചതായി ജീവനക്കാർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. സംസ്കാരത്തിന് ഒരുക്കങ്ങൾ നടത്തി ആംബുലൻസുമായി ആശുപത്രിയിൽ എത്തിയപ്പോഴാണ് രമണൻ ജീവനോടെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത് ബന്ധുക്കൾ കണ്ടത്.
മരണം സംബന്ധിച്ചു തെറ്റായി വിവരം നൽകിയതിനെപ്പറ്റി സർക്കാർ തലത്തിലും ആശുപത്രിയിലുമായി 2 അന്വേഷണങ്ങൾ നടക്കുന്നുണ്ട്. ആരോഗ്യ അഡിഷനൽ ചീഫ് സെക്രട്ടറി ആശ തോമസ്, മെഡിക്കൽ കോളജ് ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ട് ഡോ. എം.പി.സലിം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവത്തിൽ ബന്ധുക്കൾ ജില്ലാ കലക്ടർക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയിരുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് സൂപ്രണ്ടിന് നോട്ടിസ് അയയ്ക്കുകയും ചെയ്തു. രമണന്റെ സംസ്കാരം നടത്തി. പരേതരായ ദാമോദരന്റെയും കാർത്ത്യായനിയുടെയും മകനാണ്.
English Summary: Ramanan passes away two days after fake death news regarding him announced