ചീത്ത വിളി, ജീപ്പ് തടയൽ; ക്ഷമയോടെ പൊലീസ്: പരിധി വിട്ടപ്പോൾ അറസ്റ്റ്
Mail This Article
തൊടുപുഴ ∙ അസഭ്യവർഷം നടത്തിയ യുവാവിനോട് ക്ഷമയോടെ പെരുമാറി പൊലീസ്. പരിധി വിട്ടപ്പോൾ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. പൊലീസ് സഹിഷ്ണുതയുടെ മാതൃകയായ സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. പ്രതികളെ ഉൾപ്പെടെ ‘എടാ, എടീ’ വിളി വേണ്ടെന്ന് ഡിജിപിയുടെ സർക്കുലർ ഇറക്കിയതിനു പിന്നാലെയാണ് വിഡിയോ പ്രചാരം നേടിയത്.
മദ്യപിച്ചെത്തി വീട്ടിൽ ബഹളം ഉണ്ടാക്കുകയും മാതാപിതാക്കളെ ശല്യം ചെയ്യുകയും ചെയ്യുന്നതായുള്ള പരാതി അന്വേഷിക്കാൻ എത്തിയ പൊലീസുകാർക്കു നേരെയായിരുന്നു ആലക്കോട് ചവർണ സ്വദേശിയായ ഓട്ടോ ഡ്രൈവർ അനസിന്റെ (30) അസഭ്യവർഷം. പ്രബേഷൻ എസ്ഐയുടെയും പൊലീസുകാരന്റെയും നേരെയായിരുന്നു അതിക്രമം. ഓട്ടോറിക്ഷ മുന്നിൽ കയറ്റിയിട്ട് പൊലീസ് ജീപ്പ് തടയുകയും ചെയ്തു.
തുടർന്ന് പ്രിൻസിപ്പൽ എസ്ഐ ബൈജു പി.ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും മദ്യപിച്ചെത്തി മാതാപിതാക്കളെ ശല്യം ചെയ്തതിനും കേസ് എടുത്തു. അനസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
English Summary: Youth abuse against police