പ്രതിരോധത്തിൽ മുന്നണിപ്പോരാളിയായി; ഒടുവിൽ ആശയും കോവിഡിന് കീഴടങ്ങി
Mail This Article
ബാലരാമപുരം ∙ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണിപ്പോരാളിയായിരുന്ന ബാലരാമപുരം വില്ലിക്കുളം തലയൽ മേലെതട്ട് വീട്ടിൽ സുരേന്ദ്രൻ–ഷൈലജ ദമ്പതികളുടെ മകൾ എസ്.ആർ.ആശ (24) കോവിഡിന് കീഴടങ്ങി. തിങ്കളാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബാലരാമപുരത്തും നെയ്യാറ്റിൻകരയിലും ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച ആശ ഇന്നലെ രാവിലെ മരിച്ചു.
കോവിഡിന്റെ ആദ്യ തരംഗം മുതൽ പോസിറ്റീവ് ആയവരെ ആശുപത്രികളിൽ എത്തിക്കുന്നതിനും അവർക്ക് മരുന്നും മറ്റ് സാധനങ്ങളും വീടുകളിൽ എത്തിക്കുന്നതിനും മുന്നിൽ നിന്നിരുന്നു. സംസ്കാര ചടങ്ങുകളിൽ നേരിട്ട് പങ്കെടുത്തിരുന്ന ആശ പഞ്ചായത്തിലെ റാപ്പിഡ് റെസ്പോൺസ് ടീം അംഗവും സമൂഹ അടുക്കളയിലെ സ്ഥിര സാന്നിധ്യവുമായിരുന്നു.
പാറശാല ചെറുവാരക്കോണത്തെ സ്വകാര്യ ലോ കോളജിൽ അവസാന വർഷ എൽഎൽബി വിദ്യാർഥിയായ ആശ കോവിഡ് ബാധിതരുടെ വീടുകളിൽ അണുനശീകരണം നടത്തുന്നതിനും മുൻപന്തിയിലായിരുന്നു. ഡിവൈഎഫ്ഐ ബാലരാമപുരം നോർത്ത് മേഖല കമ്മിറ്റി അംഗവും എസ്എഫ്ഐ ലോക്കൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാണ്. സഹോദരങ്ങൾ: അജേഷ്, ആർഷ.
English Summary: CR Asha, covid warrier passed away due to Covid