പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്: മൂന്നാം പ്രതി അറസ്റ്റിൽ
Mail This Article
അരീക്കോട് (മലപ്പുറം)∙ കോഴിക്കോട് പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിലെ മൂന്നാം പ്രതി പാണ്ടിക്കാട് ചെമ്പ്രശ്ശേരി മേലേതിൽ ഉസ്മാൻ (സി.പി.ഉസ്മാൻ) അറസ്റ്റിൽ. പെരിന്തൽമണ്ണയ്ക്കു സമീപം പട്ടിക്കാട്ടുനിന്ന് തീവ്രവാദവിരുദ്ധ സ്ക്വാഡാണ് അറസ്റ്റ് ചെയ്തത്. അരീക്കോട് എടിഎസ് ക്യാംപിലെത്തിച്ച ഇയാളെ ചോദ്യംചെയ്തു വരികയാണ്.
തമിഴ്നാട് പൊലീസിന്റെ ക്യു ബ്രാഞ്ച് ഉൾപ്പെടെയുള്ള സുരക്ഷാ ഏജൻസികൾ ഉസ്മാനെ ചോദ്യം ചെയ്യാൻ അരീക്കോട്ടെത്തി. മാവോയിസ്റ്റ് അനൂകൂല ലഘുലേഖകൾ വിതരണം ചെയ്ത കേസിൽ നേരത്തേ അറസ്റ്റിലായ അലൻ, താഹ എന്നിവർക്ക് ഇത് എത്തിച്ചുനൽകിയത് ഉസ്മാനാണെന്നാണു നിഗമനം. ഇവരെ നിരോധിത സംഘടനയിലേക്കു റിക്രൂട്ട് ചെയ്തത് ഉസ്മാന്റെ നേതൃത്വത്തിലാണെന്നാണ് എൻഐഎ വാദം. 5 യുഎപിഎ ഉൾപ്പെടെ 13 കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്.
മൊബൈൽ ഫോൺ ഉപയോഗിക്കാത്ത അർബൻ മാവോയിസ്റ്റ് ഏരിയ നേതാവാണു ഉസ്മാനെന്നാണു അന്വേഷണസംഘം പറയുന്നത്. തീവ്രവാദ അനുകൂല സംഘടനയായ ‘പോരാട്ടത്തിന്റെ’ പ്രവർത്തകനായിട്ടായിരുന്നു തുടക്കം. വനമേഖലയിൽ പ്രവർത്തിക്കുന്ന മാവോയിസ്റ്റ് പരിശീലനത്തിൽ പങ്കാളിയായിട്ടുണ്ട്. വനത്തിനുള്ളിൽ കഴിയുന്ന മാവോയിസ്റ്റുകൾക്ക് ആവശ്യമുള്ള സാധനങ്ങൾ എത്തിച്ചുനൽകുന്ന ചുമതലയുമുണ്ടായിരുന്നതായി എടിഎസ് സംശയിക്കുന്നു.
Content Highlight: Pantheerankavu Maoist Case