ജയിലിലെ ഫോൺവിളി: ഡിഐജി ഇന്ന് റിപ്പോർട്ടു നൽകും
Mail This Article
തിരുവനന്തപുരം ∙ വിയ്യൂർ സെൻട്രൽ ജയിലിലെ ഫോൺവിളി വിവാദത്തിൽ ഉത്തരമേഖലാ ജയിൽ ഡിഐജി ഇന്ന് ജയിൽ വകുപ്പു മേധാവിക്ക് റിപ്പോർട്ടു നൽകും. ഇന്നലെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിയ ഡിഐജി എം.കെ.വിനോദ്കുമാർ കൊലക്കേസ് പ്രതി റഷീദിന്റെയും വിയ്യൂരിൽ നിന്നു സ്ഥലം മാറി എത്തിയ 4 ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തി. ഇതിനിടെ, ജയിൽ ഡിജിപിയുടെ നിർദേശ പ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ ഇന്നലെ വൈകിട്ടു നടത്തിയ മിന്നൽ പരിശോധനയിൽ 4 സിം കാർഡുകൾ പിടികൂടി. 2 തടവുകാരെ അതീവസുരക്ഷാ ജയിലിലേക്കു മാറ്റി. മധ്യമേഖലാ ഡിഐജി സാം തങ്കയ്യൻ നേരിട്ടെത്തിയാണ് പരിശോധന നടത്തിയത്.
വിയ്യൂർ സെൻട്രൽ ജയിലിൽ, സൂപ്രണ്ടിന്റെ ഓഫിസ് സഹായിയായ കൊലക്കേസ് പ്രതി റഷീദ് ഒരു മാസത്തിനിടെ ആയിരത്തിലധികം തവണ ഫോൺ വിളിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഇയാളെ പൂജപ്പുരയിലേക്കു മാറ്റിയത്. ടിപി കേസ് പ്രതി കൊടി സുനി, തന്നെ വകവരുത്താൻ റഷീദ് 5 കോടി രൂപയുടെ ക്വട്ടേഷൻ ഏറ്റെടുത്തതായി ഡിഐജിക്കു മൊഴി നൽകിയിരുന്നു. ഈ രണ്ടു കാര്യങ്ങളിലാണ് ഡിഐജി ഇന്നലെ റഷീദിൽ നിന്നു വിവരങ്ങൾ ശേഖരിച്ചത്.
അന്വേഷണ റിപ്പോർട്ട് എത്രയും വേഗം നൽകണമെന്നു ജയിൽ ഡിജിപിയെ വിളിച്ചു വരുത്തി മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നായിരുന്നു ജയിൽ ഡിഐജിക്കുള്ള നിർദേശം. ഇപ്പോൾ 10 ദിവസം കഴിഞ്ഞതിനാൽ ഇന്നു തന്നെ റിപ്പോർട്ട് നൽകും.
English Summary: DGP to give report on phone call from jail incident