വിടവാങ്ങി, കേരള ശാസ്ത്ര പുരസ്കാരം ഏറ്റുവാങ്ങാതെ
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ പുരസ്കാരങ്ങളിലൊന്നായ കേരള ശാസ്ത്ര പുരസ്കാരം ഏറ്റുവാങ്ങാൻ കാത്തു നിൽക്കാതെയാണ് ശാസ്ത്രജ്ഞൻ പ്രഫ. താണു പത്മനാഭൻ വിട പറഞ്ഞത്. കഴിഞ്ഞ മാസം 17നാണു എം.എസ്.സ്വാമിനാഥനും താണു പത്മനാഭനും പുരസ്കാരം പ്രഖ്യാപിച്ചത്. രണ്ടു പേരും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ പൂർവ വിദ്യാർഥികളാണ്.
ഗവേഷണത്തിന്റെയും അധ്യാപനത്തിന്റെയും തിരക്കിനിടയിലും കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയിലെ ഗുണപരമായ മാറ്റങ്ങൾക്കു വേണ്ടിയും താണു പത്മനാഭൻ പ്രവർത്തിച്ചിരുന്നു. ബിരുദാനന്തര ബിരുദ കോഴ്സുകളുടെ പുനഃസംഘടനയെക്കുറിച്ചു പഠിക്കാൻ 2010 ൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിയോഗിച്ച വിദഗ്ധസമിതിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. എന്നാൽ, രാജ്യാന്തര നിലവാരത്തിലുള്ള സമിതിയുടെ ശുപാർശകൾ സർക്കാർ നടപ്പിലാക്കിയില്ല.
വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള വകുപ്പുതല ഉപദേശ സമിതികൾ രൂപവൽക്കരിക്കുക, കോളജുകളിലെയും സർവകലാശാലകളിലെയും അധ്യാപക നിയമനത്തിനുള്ള സമിതിയിൽ കേരളത്തിനു പുറത്തു നിന്നുള്ള 2 വിദഗ്ധരെ വീതം ഉൾപ്പെടുത്തുക, അധ്യാപകർക്കു സ്വന്തം റിസർച് പ്രോജക്ടുകൾ, രാജ്യാന്തര നിലവാരമുള്ള പ്രസിദ്ധീകരണങ്ങളിലെ രചനകൾ എന്നിവയുടെ അടിസ്‌ഥാനത്തിൽ പ്രമോഷൻ നൽകുക, അധ്യാപകർക്ക് 6 വർഷം കൂടുമ്പോൾ ഒരു കൊല്ലത്തേക്കു പഠനാവധി നൽകുക തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന നിർദേശങ്ങൾ.
English Summary: Thanu Padmanabhan passes away without receiving award