വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ താണു പത്മനാഭൻ അന്തരിച്ചു
Mail This Article
മുംബൈ ∙ ശാസ്ത്രലോകത്ത് ഇന്ത്യയുടെ തലയെടുപ്പായിരുന്ന വിഖ്യാത മലയാളി ഭൗതിക ശാസ്ത്രജ്ഞൻ പ്രഫ. താണു പത്മനാഭൻ (64) പുണെയിൽ അന്തരിച്ചു. ഹൃദയാഘാതംമൂലം വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പുണെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സിലെ (അയുക) അക്കാദമിക് വിഭാഗം മുൻ ഡീനായ താണു പത്മനാഭൻ അവിടെ ഡിസ്റ്റിൻഗ്വിഷ്ഡ് പ്രഫസറായി പ്രവർത്തിക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്. മൃതദേഹം പൊതുദർശനത്തിനു ശേഷം പുണെയിലെ ഔന്ധ് ശ്മശാനത്തിൽ സംസ്കരിച്ചു.
ഗുരുത്വാകർഷണം, ക്വാണ്ടം ഗുരുത്വം എന്നിവയായിരുന്നു പ്രധാന ഗവേഷണ മേഖല. അസ്ട്രോഫിസിക്സ്, കോസ്മോളജി എന്നിവയിലും ശ്രദ്ധേയ സംഭാവനകൾ നൽകി. 1957 ൽ തിരുവനന്തപുരം കരമനയിൽ, ഡിവിഷനൽ ഫോറസ്‌റ്റ് ഓഫിസിൽ സൂപ്രണ്ടായിരുന്ന താണു അയ്യരുടെയും ലക്ഷ്മിയുടെയും മകനായാണ് ജനനം. രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ച അദ്ദേഹം ഭട്നാഗർ പുരസ്കാരം നേടിയിട്ടുണ്ട്. ഡോ.വാസന്തി പത്മനാഭനാണ് ഭാര്യ. ഡോ.ഹംസ പത്മനാഭൻ (സ്വിറ്റ്‌സർലൻഡ്) മകളാണ്.
English Summary: Theoretical physicist Thanu Padmanabhan passes away