വിവാദത്തിലെ ചർച്ചകൾ അവസാനിപ്പിക്കണം: കെ.സുധാകരൻ
Mail This Article
കൊച്ചി ∙ സാമുദായിക വികാരം കുത്തിയിളക്കുന്ന സംഭവങ്ങളിൽ നടപടിയെടുക്കാൻ മുഖ്യമന്ത്രിയോടു പലതവണ ആവശ്യപ്പെട്ടിട്ടും സർക്കാർ നിസ്സംഗത പാലിച്ചെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. നർകോട്ടിക്ക് ജിഹാദ് വിവാദത്തിലെ ചർച്ചകൾ അവസാനിപ്പിക്കണമെന്ന് എറണാകുളം പ്രസ്ക്ലബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയിൽ അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രി വി.എൻ.വാസവൻ ബിഷപ്പിനെ സന്ദർശിച്ചതു വൈകിപ്പോയി. ബിഷപ്പിനെ അവിശ്വസിക്കേണ്ട കാര്യമില്ല. അദ്ദേഹം പറഞ്ഞതിനെക്കുറിച്ച് അന്വേഷിച്ച് യാഥാർഥ്യം കണ്ടെത്തേണ്ട ബാധ്യത സംസ്‌ഥാന സർക്കാരിനുണ്ട്. ബിജെപിയും വർഗീയ ഫാഷിസവുമാണു കോൺഗ്രസിന്റെ ഒന്നാം നമ്പർ ശത്രു. ഒരു സംസ്ഥാനത്തു മാത്രമുള്ള സിപിഎമ്മിനെ കോൺഗ്രസ് എന്തിനു പേടിക്കണം? അനുയായികളില്ലാത്ത നേതാക്കൾ മാത്രമാണു കോൺഗ്രസിൽനിന്നു പോകുന്നത്. സംഘടനാ തിരഞ്ഞെടുപ്പു നടക്കാത്തതിന്റെ പ്രശ്നമാണിത്. പുനഃസംഘടന എളുപ്പമല്ലെങ്കിലും വൈകാതെ പൂർത്തിയാക്കും.
കേഡർ സംവിധാനം എന്തെന്ന് അറിയാത്തവർക്ക് പരിശീലനം നടക്കുമ്പോൾ അവിടെ വന്നാൽ മനസ്സിലാക്കാമെന്ന് എം.എം. ഹസന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു. പിണറായി വിജയന്റെ കൺകണ്ട ദൈവമാണു മോദി. ലാവ്‌ലിൻ, കള്ളക്കടത്ത്, സ്വർണ്ണക്കടത്ത്, ഡോളർക്കടത്ത് കേസുകളൊക്കെ എവിടെപ്പോയെന്നും സുധാകരൻ ചോദിച്ചു.
Content Highlight: K Sudhakaran