വടകരയിൽ സിപിഎം വോട്ട് ചോർന്നു: എൽജെഡി
Mail This Article
കോഴിക്കോട്∙ നിയമസഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ സിപിഎം വോട്ടുകൾ വ്യാപകമായി ചോർന്നെന്നു ലോക്താന്ത്രിക് ജനതാദൾ (എൽജെഡി) അവലോകന റിപ്പോർട്ട്. റിപ്പോർട്ട് സിപിഎം നേതാക്കൾക്ക് കൈമാറിയെങ്കിലും ഇതു ഗൗരവത്തിൽ എടുക്കുന്നില്ലെന്ന പരിഭവവും എൽജെഡി നേതൃത്വത്തിനുണ്ട്. എൽജെഡി മത്സരിച്ച കൽപറ്റ മണ്ഡലത്തിൽ വോട്ടുചോർച്ചയ്ക്കു കാരണക്കാരായ സിപിഎം നേതാക്കൾക്കെതിരെ കഴിഞ്ഞ ദിവസം പാർട്ടി അച്ചടക്കനടപടിയെടുത്തിരുന്നു.
എന്നാൽ വടകരയിൽ പരാജയം ചർച്ച ചെയ്യാൻ എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം വിളിക്കാൻ പോലും സിപിഎം തയാറാകാത്തതിലാണ് എൽജെഡിക്ക് പരാതി. വടകരയിൽ സിപിഎം വോട്ടുകൾ ചോർന്നതിനു പുറമേ എൽഡിഎഫിലെ പ്രധാന ഘടകകക്ഷികളുടെ വോട്ടും യുഡിഎഫ് സ്ഥാനാർഥി കെ.കെ.രമയ്ക്ക് ലഭിച്ചെന്നു എൽജെഡിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പറയുന്നു.
കൊല്ലപ്പെട്ട ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ യുഡിഎഫ് പിന്തുണയോടെ സ്ഥാനാർഥിയായപ്പോൾ, ചന്ദ്രശേഖരന്റെ കൊലപാതകത്തോടുള്ള ജനങ്ങളുടെ പ്രതിഷേധവും ചന്ദ്രശേഖരനുണ്ടായിരുന്ന വ്യക്തിബന്ധങ്ങളും വോട്ടായി മാറിയെന്നും പറയുന്നു.
English Summary: LJD About CPM Vote at Vatakara