ADVERTISEMENT

തിരുവനന്തപുരം ∙ വിയ്യൂർ സെൻട്രൽ ജയിലിലെ ഫോൺവിളി വിവാദത്തിൽ സൂപ്രണ്ട് എ.ജി.സുരേഷിനെതിരെ കർശന നടപടിയെടുക്കണമെന്ന ശുപാർശയോടെ ഉത്തരമേഖലാ ജയിൽ ഡിഐജിയുടെ റിപ്പോർട്ട്. സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളിലുൾപ്പെടെ സൂപ്രണ്ടിനെ സംശയത്തിൽ നിർത്തിയുള്ള റിപ്പോർട്ട് ഡിഐജി എം.കെ.വിനോദ്കുമാർ, ജയിൽ മേധാവി ഷേക് ദർവേഷ് സാഹേബിനു കൈമാറി. സൂപ്രണ്ടിനെതിരെ വിശദമായ അന്വേഷണത്തിനും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

ഫ്ലാറ്റ് കൊലക്കേസ് പ്രതി റഷീദ്, ടിപി കേസ് പ്രതി കൊടി സുനി എന്നിവരിൽനിന്നു പിടിച്ചെടുത്ത ഫോണുകളിൽ നിന്ന് ആയിരത്തിലേറെ വിളികൾ നടത്തിയിട്ടുണ്ടെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വകുപ്പുതല അന്വേഷണം. ഒരു വർഷത്തോളം സൂപ്രണ്ടിന്റെ ഓഫിസ് സഹായിയായിരുന്നു റഷീദ്.

സ്വർണക്കടത്ത് കേസ് പ്രതികളായ സന്ദീപും സരിത്തും തൃശൂർ അതീവസുരക്ഷാ ജയിലിലായിരുന്ന കാലം സൂചിപ്പിച്ചുകൊണ്ടാണു സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളിൽ സൂപ്രണ്ടിനെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത്. ആ സമയത്ത് അതീവ സുരക്ഷാ ജയിൽ സൂപ്രണ്ടായിരുന്നു ഇദ്ദേഹം. വിയ്യൂർ സെൻട്രൽ ജയിലിൽ റഷീദ് ഉൾപ്പെടെ ഒരു സംഘം തടവുകാരുടെ സ്വൈരവിഹാരമാണു നടന്നതെന്നു റിപ്പോർട്ടിൽ പറയുന്നു. ഇവർ യഥേഷ്ടം ഫോൺ ഉപയോഗിക്കുകയും പുറത്തുള്ളവരുമായി തുടർച്ചയായി ബന്ധം പുലർത്തുകയും ചെയ്തു. സത്യസന്ധരായ ഉദ്യോഗസ്ഥരെ ഇവർ ഭീഷണിപ്പെടുത്തി.

റഷീദിൽ നിന്നു ഫോൺ പിടികൂടിയ ഉദ്യോഗസ്ഥർക്കു സൂപ്രണ്ടിന്റെ പിന്തുണയ്ക്കു പകരം ശാസനയാണു ലഭിച്ചത്. റെയ്ഡിനു നേതൃത്വം നൽകിയ ചില ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. കൊടുംകുറ്റവാളികളെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ ഗുരുതരമായ അച്ചടക്കലംഘനവും സുരക്ഷാ പാളിച്ചയുമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. സൂപ്രണ്ട് നാലു തവണ സസ്പെൻഷനു വിധേയനായിട്ടുണ്ടെന്നു പരാമർശിക്കുന്ന റിപ്പോർട്ടിൽ, ഇതിന്റെ ഉത്തരവുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും മൊഴികൾ അനുബന്ധമായി ചേർത്തിട്ടുണ്ട്.

ജയിലിൽ തന്നെ വകവരുത്താൻ ഉന്നത ജയിൽ ഉദ്യോഗസ്ഥന്റെ ഒത്താശയോടെ 2 സഹതടവുകാർക്കു കൊടുവള്ളി സ്വർണക്കടത്ത് സംഘം ക്വട്ടേഷൻ നൽകിയെന്ന കൊടി സുനിയുടെ മൊഴി റിപ്പോർട്ടിലുണ്ട്. ഈ മൊഴി സാധൂകരിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. ആരോപണവിധേയനായ ഉദ്യോഗസ്ഥനും തടവുകാരനും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഇക്കാര്യം ഉൾപ്പെടുത്താമെന്നാണു ശുപാർശ. റിപ്പോർട്ട് തുടർനടപടിക്കുള്ള കുറിപ്പോടെ മുഖ്യമന്ത്രിക്കു കൈമാറും.

English Summary: Viyyur central jail phone call; investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com