ഇരട്ട പെൺകുഞ്ഞുങ്ങൾക്ക് ജൻമം നൽകി കൃഷ്ണേന്ദു കോവിഡിന് കീഴടങ്ങി
Mail This Article
തൊടുപുഴ ∙ അമ്മച്ചൂടറിയാതെ കൃഷ്ണേന്ദുവിന്റെ ഇരട്ടക്കുരുന്നുകൾ ജീവിതത്തിന്റെ പച്ചത്തുരുത്തിലേക്ക്. ഇരട്ട പെൺകുഞ്ഞുങ്ങളെ പ്രസവിച്ച ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് വണ്ണപ്പുറം മുള്ളരിങ്ങാട് കിഴക്കേക്കരയിൽ ഷിജുവിന്റെ ഭാര്യ കൃഷ്ണേന്ദു (24) കോവിഡിനു കീഴടങ്ങിയത്. കൃഷ്ണേന്ദുവിന്റെ മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.
മാസം തികയാതെ പിറന്ന പിഞ്ചുകുഞ്ഞുങ്ങളെ കളമശേരി മെഡിക്കൽ കോളജിലെ കുട്ടികളുടെ ഐസിയുവിലേക്ക് മാറ്റി. കുഞ്ഞുങ്ങളിൽ ഒരാൾക്കു ശ്വാസതടസ്സമുണ്ടായിരുന്നെങ്കിലും ഇപ്പോൾ സാധാരണ നിലയിലെത്തിയതിന്റെ ആശ്വാസത്തിലാണ് പിതാവ് ഷിജുവും ബന്ധുക്കളും.
പ്രസവത്തിനു മുൻപു ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നു കൃഷ്ണേന്ദുവിനെ മുള്ളരിങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നു കളമശേരി മെഡിക്കൽ കോളജിലും എത്തിക്കുകയായിരുന്നു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. സ്ഥിതി മോശമായതോടെ വെള്ളി രാത്രിയിൽ ശസ്ത്രക്രിയ നടത്തി കുട്ടികളെ പുറത്തെടുത്തു. പിറ്റേന്ന് കൃഷ്ണേന്ദു മരിച്ചു.
അച്ഛനും അമ്മയും ഇല്ലാത്ത കൃഷ്‌ണേന്ദുവിനെ ഒരു വർഷം മുൻപാണു ഷിജു വിവാഹം കഴിച്ചത്. ഷിജുവിന്റെ വീട്ടിൽ സഹോദരൻ മാത്രമാണുള്ളത്. ഷിജുവിന്റെ പെരുമ്പാവൂരിലുള്ള സഹോദരി സിന്ധു കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പെരുമ്പാവൂരിൽ ഓട്ടോ ഡ്രൈവറാണ് സിന്ധു.
English Summary: Covid; Woman dies after delivery in Thodupuzha