വിയ്യൂർ ജയിൽ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്യാൻ ജയിൽ മേധാവിയുടെ ശുപാർശ
Mail This Article
തിരുവനന്തപുരം ∙ വിയ്യൂർ സെൻട്രൽ ജയിലിലെ വിവാദങ്ങളുടെ പേരിൽ ആരോപണ വിധേയനായ സൂപ്രണ്ട് എ.ജി.സുരേഷിനെ സസ്പെൻഡ് ചെയ്യാൻ ജയിൽ വകുപ്പ് മേധാവി ഷേക് ദർവേഷ് സാഹേബ് ശുപാർശ ചെയ്തു. സൂപ്രണ്ടിനെതിരെ വിജിലൻസോ, ക്രൈംബ്രാഞ്ചോ അന്വേഷിക്കണം. ജയിലിനുള്ളിൽ തടവുകാരുടെ നിയന്ത്രണച്ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് രാജു ഏബ്രഹാമിനെ ജില്ലയ്ക്കു പുറത്തേക്കു മാറ്റണമെന്നും ശുപാർശയുണ്ട്.
ഡിഐജി എം.കെ.വിനോദ് കുമാറിന്റെ അന്വേഷണ റിപ്പോർട്ട് സഹിതമാണ് ആഭ്യന്തര വകുപ്പിനു ശുപാർശ നൽകിയത്. ഫ്ലാറ്റ് കൊലക്കേസ് പ്രതി റഷീദും ടിപി കേസ് പ്രതി കൊടി സുനിയും ഉൾപ്പെടെ കുപ്രസിദ്ധ കുറ്റവാളികൾ ജയിലിൽ തുടർച്ചയായി ഫോൺ ഉപയോഗിച്ചതു കണ്ടെത്തിയ പശ്ചാലത്തിലായിരുന്നു ഡിഐജിയുടെ അന്വേഷണം. സെൻട്രൽ ജയിലിൽ കുത്തഴിഞ്ഞ സംവിധാനമാണുള്ളതെന്നു നേരിട്ടു ബോധ്യപ്പെട്ടതായി ജയിൽ മേധാവി ആഭ്യന്തര വകുപ്പിനെ അറിയിച്ചു. തടവുകാരുടെ ഫോൺ വിളി നിയന്ത്രിച്ചില്ലെന്നു മാത്രമല്ല, ചിലരോട് അതിരുവിട്ട അടുപ്പം പുലർത്തിയെന്നും ഡിഐജിയുടെ 142 പേജുള്ള റിപ്പോർട്ടിൽ പറയുന്നു.
English Summary: Suspension for Viyyur jail superintendent