‘ശരീരമാകെ പരുക്ക്, മൂത്രതടസ്സം’; കൊടി സുനിയുടെ ‘എതിരാളി’ക്ക് ജയിലിൽ മർദനം
Mail This Article
തൃശൂർ ∙ ജയിലിനുള്ളിൽ തന്നെ വധിക്കാനുള്ള ക്വട്ടേഷൻ ഏറ്റെടുത്തയാളെന്നു കൊടി സുനി സംശയിക്കുന്ന ഗുണ്ടാനേതാവിന് വിയ്യൂർ അതിസുരക്ഷാ ജയിലിൽ മർദനം. വരടിയം സിജോ വധക്കേസിലെ മുഖ്യപ്രതിയായ കുറ്റൂർ ഈച്ചരത്ത് പ്രതീഷ് (28) ആണു കുന്നംകുളം കോടതിയിൽ പരാതി ഉന്നയിച്ചത്. ശരീരമാസകലം പരുക്കുണ്ടെന്നും മൂത്രതടസ്സമുണ്ടെന്നും ജഡ്ജിയോടു പ്രതീഷ് പരാതിപ്പെട്ടു.
വൈദ്യപരിശോധനയ്ക്കു ശേഷം പ്രതിയെ ചാവക്കാട് സബ് ജയിലിലേക്കു മാറ്റാൻ കോടതി ഉത്തരവിട്ടു. എന്നാൽ, അതിസുരക്ഷാ ജയിലിൽനിന്നു മാറാനുള്ള പ്രതിയുടെ നീക്കമാണു മർദന പരാതിക്കു പിന്നിലെന്നു സംശയിക്കുന്നതായി ജയിൽ അധികൃതർ പ്രതികരിച്ചു.
ഫ്ലാറ്റ് കൊലപാതകക്കേസിലെ പ്രതി റഷീദിന്റെ കൂട്ടാളിയായി അടുത്തകാലം വരെ വിയ്യൂർ സെൻട്രൽ ജയിലിലായിരുന്നു പ്രതീഷിന്റെ വാസം. എന്നാൽ, ഇയാളിൽനിന്നു മൊബൈൽ ഫോൺ പിടികൂടിയതോടെ അതിസുരക്ഷാ ജയിലിലേക്കു മാറ്റി. റഷീദിനൊപ്പം ചേർന്നു തന്നെ വധിക്കാനുള്ള ക്വട്ടേഷൻ ഏറ്റെടുത്തതായി കൊടി സുനി ആരോപിക്കുന്നവരുടെ കൂട്ടത്തിൽ പ്രധാനിയാണു പ്രതീഷ്.
വെള്ളിയാഴ്ച വിഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കുമ്പോഴാണു പ്രതീഷ് നാടകീയമായി പരാതി ഉന്നയിച്ചത്. താൻ അവശനാണെന്നും കോടതിയോടു ചില രഹസ്യ വിവരങ്ങൾ അറിയിക്കാനുണ്ടെന്നും പ്രതീഷ് പറഞ്ഞു. ഇതോടെ പ്രതിയെ നേരിട്ടു ഹാജരാക്കാൻ കോടതി നിർദേശിച്ചു.
English Summary: Kodi Suni's rival thrashed in Jail