കോട്ടയം നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി
Mail This Article
കോട്ടയം ∙ എൽഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ ബിജെപി പിന്തുണച്ചു; കോട്ടയം നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യനെതിരെ എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് യുഡിഎഫ് വിട്ടുനിന്നു. എതിരില്ലാത്ത 29 വോട്ടുകൾക്കാണ് അവിശ്വാസപ്രമേയം പാസായത്. എൽഡിഎഫിലെ ഒരു അംഗത്തിന്റെ വോട്ട് അസാധുവായി.
52 അംഗ നഗരസഭാ കൗൺസിലിൽ യുഡിഎഫിനും എൽഡിഎഫിനും 22 അംഗങ്ങൾ വീതമാണുള്ളത്. ബിജെപിക്ക് 8 അംഗങ്ങളും. എൽഡിഎഫ് – ബിജെപി അംഗങ്ങളായ 30 പേരാണ് അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുത്തത്. എൽഡിഎഫ് സ്വതന്ത്ര അംഗം പി.ഡി.സുരേഷിന്റെ വോട്ടാണ് അസാധുവായത്. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ രാജിവച്ചു. ഉപാധ്യക്ഷൻ ബി.ഗോപകുമാർ താൽക്കാലിക ചുമതല ഏറ്റെടുത്തു.
നഗരകാര്യ റീജനൽ ജോയിന്റ് ഡയറക്ടർ കെ.ഹരികുമാറിന്റെ അധ്യക്ഷതയിലാണ് അവിശ്വാസപ്രമേയ ചർച്ച നടന്നത്. കഴിഞ്ഞയാഴ്ചയാണ് എസ്ഡിപിഐ പിന്തുണയോടെ എൽഡിഎഫ് ഈരാറ്റുപേട്ട നഗരസഭയിൽ യുഡിഎഫ് നഗരസഭാധ്യക്ഷയ്ക്കെതിരെ അവിശ്വാസ പ്രമേയം പാസാക്കിയത്.
English Summary: UDF loses power in Kottayam municipality