ADVERTISEMENT

തിരുവനന്തപുരം∙ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് മുതിർന്ന നേതാവും മുൻ കെപിസിസി പ്രസിഡന്റുമായ വി.എം.സുധീരൻ രാജിവച്ചു. പാർട്ടിയുടെ പുതിയ നേതൃത്വം താനുമായി മതിയായ കൂടിയാലോചനകൾ നടത്താതെയും വിശ്വാസത്തിലെടുക്കാതെയും മുന്നോട്ടു നീങ്ങുന്നു എന്ന വികാരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

‘രാഷ്ട്രീയകാര്യ സമിതിയിൽ തുടരുന്നതിൽ പ്രസക്തിയില്ലെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആ സ്ഥാനം ഒഴിയുന്നതായി’ കെപിസിസി പ്രസിഡന്റ് കെ.സുധാകരനു നൽകിയ രാജിക്കത്തിൽ സുധീരൻ വ്യക്തമാക്കി. വെള്ളിയാഴ്ച രാജിക്കത്ത് മറ്റൊരാൾ വശം കെപിസിസി ഓഫിസിൽ എത്തിച്ചു കൊടുക്കുകയായിരുന്നു. സുധാകരനെ ഫോണിൽ വിളിച്ചും തീരുമാനം അറിയിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കാൻ സുധീരൻ തയാറായില്ല.

കോൺഗ്രസിലെ ഇരു ഗ്രൂപ്പുകളോടും യുദ്ധം പ്രഖ്യാപിച്ചിരുന്ന സുധീരൻ ഗ്രൂപ്പിന് അതീതമായി പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചപ്പോൾ സ്വാഗതം ചെയ്തെങ്കിലും പിന്നീട് ഇടഞ്ഞു. കെ.സുധാകരൻ അധ്യക്ഷനായ ശേഷം ചേർന്ന രാഷ്ട്രീയകാര്യ സമിതിയുടെ ആദ്യ യോഗത്തിനു മുൻപ് ഏതാനും നേതാക്കളെ മാത്രമായി വിളിച്ച് ഇന്ദിരാഭവനിൽ ചർച്ച നടത്തിയതിലെ പ്രതിഷേധം സമിതി യോഗത്തിൽ വ്യക്തമാക്കിയാണ് ആദ്യ വെടി പൊട്ടിച്ചത്. ഡിസിസി പ്രസിഡന്റുമാരെ തീരുമാനിക്കുന്നതിന് സുധീരന്റെ അഭിപ്രായം തേടിയെങ്കിലും അദ്ദേഹം കെപിസിസി ആസ്ഥാനത്ത് എത്താൻ തയാറായില്ല. തനിക്കു സമയം നൽകി എത്തിച്ചേരാൻ ആവശ്യപ്പെട്ടെന്ന പ്രതിഷേധത്തിലായി അദ്ദേഹം. ഡിസിസി പ്രസിഡന്റുമാരുടെ കരട് പട്ടിക കെപിസിസി നേതൃത്വം ഹൈക്കമാൻഡിനു കൈമാറിയ ഘട്ടത്തിൽ അമർഷം പരസ്യമാക്കി. ഒരു തരത്തിലുമുള്ള കൂടിയാലോചനയും ഇല്ലാതെയാണ് നേതൃത്വം തീരുമാനങ്ങളിലേക്കു നീങ്ങിയതെന്നും ഇതു കോൺഗ്രസിനു നല്ലതല്ലെന്നും ഫെയ്സ്ബുക്കിൽ ആരോപിച്ചു. ഈ ഘട്ടത്തിൽ ഡൽഹിയിൽ നിന്നു തിരിച്ചെത്തിയ കെ. സുധാകരൻ അനുരഞ്ജന നീക്കത്തിന്റെ ഭാഗമായി സുധീരന്റെ വീട്ടിലെത്തി ചർച്ച നടത്തി. കടുത്ത ക്ഷോഭമാണ് ഈ കൂടിക്കാഴ്ചയിൽ സുധീരൻ പ്രകടിപ്പിച്ചത്. ആ വികാരം മാനിക്കുമെന്നും തുടർന്നും ബന്ധപ്പെടാമെന്നും പറഞ്ഞു മടങ്ങിയ നേതൃത്വം പിന്നീട് സംസാരിച്ചില്ലെന്ന ആരോപണമാണ് സുധീരനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പങ്കുവയ്ക്കുന്നത്.

ഇതിനിടെ പുതിയ നേതൃത്വത്തിന്റെ ചില പ്രഖ്യാപനങ്ങളും സുധീരനെ ചൊടിപ്പിച്ചു. ഹൈക്കമാൻഡ് നിയോഗിച്ച രാഷ്ട്രീയകാര്യ സമിതി പുനഃ സംഘടിപ്പിക്കാനുള്ള ധാരണ മതിയായ ചർച്ച കൂടാതെയാണെന്ന് അദ്ദേഹത്തിനു പരാതിയുണ്ട്. നെയ്യാർ ഡാമിൽ നടന്ന ഡിസിസി പ്രസിഡന്റുമാരുടെ ക്യാംപിനു ശേഷം കെ.സുധാകരൻ പ്രഖ്യാപിച്ച സെമി കേഡർ പരിഷ്കാരങ്ങൾക്ക് ആദ്യം രാഷ്ട്രീയകാര്യ സമിതിയുടെ അംഗീകാരമാണ് തേടേണ്ടിയിരുന്നതെന്നും സുധീരൻ കരുതുന്നു. പുതിയ കെപിസിസി ഭാരവാഹികളെ തീരുമാനിക്കുന്നതു സംബന്ധിച്ച ചർച്ച മുറുകുക കൂടി ചെയ്തതോടെ അവഗണിക്കപ്പെട്ടുവെന്ന വികാരം രാജിയിലൂടെ പ്രകടിപ്പിക്കുകയായിരുന്നു.

രാജിക്കത്ത് ലഭിച്ചെങ്കിലും അതു സ്വീകരിച്ചതായി പ്രഖ്യാപിക്കാൻ കെ.സുധാകരൻ തയാറായില്ല. സുധീരന്റെ അഭിപ്രായങ്ങൾ എക്കാലത്തും മാനിക്കാറുണ്ടെന്നും അതു തുടരുമെന്നുമുള്ള നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സുധീരന്റെ സാന്നിധ്യം രാഷ്ട്രീയകാര്യ സമിതിയിൽ വേണ്ടതാണെന്ന് ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു. ഉന്നത നേതാക്കൾതന്നെ സുധീരനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം സംസാരിക്കാൻ തയാറായില്ല. കെ.സുധാകരനും സതീശനും ഇന്നു തലസ്ഥാനത്ത് ഉള്ള സാഹചര്യത്തിൽ മധ്യസ്ഥ നീക്കങ്ങൾക്കു സാധ്യതയുണ്ട്.

ഡിസിസി, കെപിസിസി ചർച്ചകളിൽ സുധീരന്റെ അഭിപ്രായം തേടിയെന്നും ‘ഇന്ദിരാഭവനിൽ’എത്തിച്ചേരാൻ അദ്ദേഹം തയാറായില്ലെന്നുമാണ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. പാർട്ടിയെ തിരിച്ചുകൊണ്ടുവരാനുള്ള പ്രയത്നങ്ങൾക്ക് മാർഗ ദർശിയാകേണ്ട നേതാവ് പ്രതിസന്ധി ഘട്ടത്തിൽ കൈവിട്ടെന്ന ഖേദത്തിലുമാണു പുതിയ നേതൃത്വം. 2017–ൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള സുധീരന്റെ രാജിയും അപ്രതീക്ഷിതമായിട്ടായിരുന്നു.

താരിഖ് അൻവർ ഇന്നു തലസ്ഥാനത്ത്

തിരുവനന്തപുരം∙കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്നു തലസ്ഥാനത്ത്. കോൺഗ്രസ് നേതാക്കളുമായി അദ്ദേഹം കൂടിയാലോചനകൾ നടത്തും. മുതിർന്ന നേതാവ് വി.എം.സുധീരൻ കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നു രാജിവച്ച പശ്ചാത്തലത്തിൽ കൂടിയാണ് താരിഖ് കൂടിയാലോചനകൾ നടത്തുന്നത്.

ഇന്നലെ കൊച്ചിയിൽ എത്തിയ താരിഖ് അൻവർ ഇന്നു നെയ്യാർ ഡാം രാജീവ് ഗാന്ധി സെന്ററിൽ കോൺഗ്രസിന്റെ രാഷ്ട്രീയ സ്കൂളുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കും. മറ്റു ചർച്ചകൾക്കു ശേഷം ഇന്നു തന്നെ മടങ്ങിയേക്കും.

English Summary: VM Sudheeran resigns from political affair committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com