ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് കാലത്ത് ജയിലിലെ തിരക്കു കുറയ്ക്കാൻ ശിക്ഷായിളവു നൽകി തടവുകാരെ മോചിപ്പിക്കുന്ന നടപടി പുതിയ ജയിൽ മേധാവി ഷെയ്ക്ക് ദർവേഷ് സാഹിബ് നിർത്തലാക്കി. ഇനി ഇത്തരം ശുപാർശ തരേണ്ടതില്ലെന്നു ജയിൽ സൂപ്രണ്ടുമാർക്ക് ഉത്തരവു നൽകി. ലഭിച്ച നൂറിലേറെ ശുപാർശകൾ തിരിച്ചയയ്ക്കുകയും ചെയ്തു.

ശിക്ഷയുടെ മൂന്നിൽ രണ്ടു ഭാഗം കഴിഞ്ഞവരെയാണ് വിട്ടയച്ചത്. ജീവപര്യന്തം തടവുകാരല്ലാത്ത മുന്നൂറിലേറെപ്പേരെയാണ് ഋഷിരാജ് സിങ് ജയിൽ മേധാവിയായിരിക്കെ 2020 ഏപ്രിൽ മുതൽ മോചിപ്പിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിൽനിന്നു മാത്രം 11 മാസത്തിനിടെ 166 പേർ പുറത്തുവന്നു. കണ്ണൂർ, വിയ്യൂർ ജയിലുകൾ, 3 തുറന്ന ജയിലുകൾ, 3 വനിതാ ജയിലുകൾ എന്നിവിടങ്ങളിൽ നിന്നായി നൂറ്റിയൻപതിലേറെപ്പേർ മോചിതരായി. സിങ് ജൂണിൽ വിരമിച്ച ശേഷവും ജയിൽ സൂപ്രണ്ടുമാർ ഇളവു പട്ടിക അയച്ചപ്പോഴാണു പുതിയ ജയിൽ മേധാവി ഇക്കാര്യം അറിയുന്നത്.

ചട്ടപ്രകാരം ഇളവ് മൂന്നിലൊന്നു കാലം

3 വർഷത്തേക്കു ശിക്ഷിക്കപ്പെടുന്നയാൾ പരോൾ അടക്കം ജയിലിൽ 2 വർഷം പൂർത്തിയാക്കിയാൽ പരമാവധി ഒരു വർഷം ശിക്ഷായിളവു നൽകാമെന്നു ജയിൽ ചട്ടത്തിൽ പറയുന്നുണ്ട്. ഒരു മാസം ജയിലിൽ കിടന്നാൽ 5 ദിവസം സാധാരണ ശിക്ഷായിളവു ലഭിക്കും; 24 മാസത്തിനു 120 ദിവസം. ഇതിനു പുറമേ, ഒരു വർഷം 15 ദിവസത്തെ ഇളവു വേറെ. നല്ല നടപ്പുകാർക്കു വർഷം 30 ദിവസം വരെ ഇളവു നൽകാൻ ജയിൽ സൂപ്രണ്ടിന് അധികാരമുണ്ട്. ഒരു വർഷം തികയാൻ വേണ്ട ബാക്കി ദിവസങ്ങൾ ജയിൽ മേധാവിക്ക് ഇളവു ചെയ്യാം. സാധാരണ ഇത്തരം ഇളവുകൾ പതിവില്ലെങ്കിലും കോവിഡ് രൂക്ഷമായപ്പോൾ ഋഷിരാജ് സിങ് ഇതെല്ലാം പരമാവധി പ്രയോഗിച്ചു.

ജീവപര്യന്തം തടവുകാരും പോക്സോ, എൻഐഎ, കസ്റ്റംസ്, സ്ത്രീകൾക്കെതിരായ അക്രമം, ലഹരിയിടപാട് എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെട്ടവരും ഇളവിന് അർഹരല്ല.

English Summary: Covid parole ends in Kerala jails

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com