വാതിൽപ്പടി സേവനം; തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ തുക വിനിയോഗിക്കാം
Mail This Article
തിരുവനന്തപുരം ∙ സർക്കാർ പ്രഖ്യാപിച്ച വാതിൽപ്പടി സേവനം പദ്ധതി നടത്തിപ്പിന് വേണ്ട ബയോമെട്രിക് ഉപകരണങ്ങൾക്കും ലാപ്ടോപ്പിനും യാത്രാ ചെലവുകൾക്കുമായി ഗ്രാമപ്പഞ്ചായത്തുകൾക്ക് ഒരു ലക്ഷം രൂപയും മുനിസിപ്പാലിറ്റികൾക്ക് 2 ലക്ഷം രൂപയും കോർപറേഷനുകൾക്ക് 5 ലക്ഷം രൂപയും തനത് ഫണ്ടിൽ നിന്നോ വികസന ഫണ്ടിൽ നിന്നോ വിനിയോഗിക്കാമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു.
ഒപ്പം വ്യക്തികളിൽ നിന്നുള്ള സംഭാവനകളും സിഎസ്ആർ ഫണ്ടുകളും സ്‌പോൺസർഷിപ്പും സ്വീകരിച്ച് പ്രത്യേക അക്കൗണ്ട് വഴി ചെലവഴിക്കാം. കലാ, കായിക, വിനോദ, സാംസ്‌കാരിക, വാണിജ്യ മേളകൾ കോവിഡ് മാനദണ്ഡങ്ങൾക്കനുസൃതമായി സംഘടിപ്പിച്ചും ധനസമാഹരണം നടത്താം .
വീട്ടിൽ ചെന്ന് മസ്റ്ററിങ് നടത്തുന്നതിന് 30 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ വീട്ടിലെത്തി ഓൺലൈനായി നൽകി പ്രിന്റ് നൽകുന്നതിന് 20 രൂപയും ഉദ്യോഗസ്ഥനെ വീട്ടിലെത്തിച്ച് ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്നതിന് 30 രൂപയും സാമൂഹിക സുരക്ഷാ പെൻഷൻ ഓൺലൈനായി അപേക്ഷ നൽകി പ്രിന്റെടുത്ത് നൽകുന്നതിന് 50 രൂപയും വൊളന്റിയർമാർക്കു നൽകും.
സേവന കേന്ദ്രത്തിൽ നിന്നും ഗുണഭോക്താക്കളുടെ വീടുകളിലേക്ക് പോകുന്നതിന് കിലോമീറ്ററിന് 5 രൂപ നിരക്കിൽ ഇന്ധന ചെലവും നൽകുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾ അധ്യക്ഷന്റെയും കോ- ഓർഡിനേറ്ററുടെയും പേരിൽ സംയുക്ത ബാങ്ക് അക്കൗണ്ട് ആരംഭിച്ച് സംഭാവനകളും മറ്റും സ്വീകരിക്കണം. ഈ തുക പ്രത്യേക ഫണ്ടായി സൂക്ഷിക്കണം.
ആദ്യഘട്ടത്തിൽ ഇവ
മസ്റ്ററിങ്, ലൈഫ് സർട്ടിഫിക്കറ്റ്, സാമൂഹിക സുരക്ഷ പെൻഷൻ അപേക്ഷ, സിഎംഡിആർഎഫിലെ സഹായത്തിനുള്ള അപേക്ഷ, ജീവൻ രക്ഷാ മരുന്നുകൾ എന്നിവയാണ് ആദ്യഘട്ടമെന്ന നിലയിൽ വാതിൽപ്പടി സേവനമായി ലഭ്യമാക്കുന്നത്.
English Summary: Kerala Govt doorstep service: LSG fund