ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന കോൺഗ്രസിൽ ഇടഞ്ഞു നിൽക്കുന്ന ഉന്നത നേതാക്കളെ കണ്ടു ഹർത്താൽ ദിനത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ നയതന്ത്രം. രമേശ് ചെന്നിത്തല, വി.എം.സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം.ഹസൻ എന്നിവരെയാണു എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും 3 എഐസിസി സെക്രട്ടറിമാരും നേരിൽ കണ്ടു ചർച്ച നടത്തിയത്. പുതിയ നേതൃത്വത്തിനെതിരെ ശക്തമായ വിമർശനം നേതാക്കൾ ഉന്നയിച്ചു. ഹൈക്കമാൻ‍ഡ് ഇടപെട്ടു തിരുത്തൽ വരുത്തണമെന്നു നിർദേശിച്ചു. പരാതികൾ ഗൗരവമായി കാണുമെന്നു താരിഖ് അൻവർ അറിയിച്ചു.

ഞായറാഴ്ച തിരുവനന്തപുരത്തെത്തിയ താരിഖ് അൻവർ അന്നു തന്നെ മുല്ലപ്പള്ളിയെയും സുധീരനെയും കാണാൻ ആലോചിച്ചെങ്കിലും അവരുടെ വസതികളിൽ പോയി ചർച്ച നടത്തുന്നതിനോടു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ യോജിച്ചില്ല. തുടർന്നു സുധാകരൻ കണ്ണൂരിലേക്കു പോയി. ഒത്തുതീർപ്പുശ്രമം തുടരണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ താരിഖ് അൻവറോട് അഭ്യർഥിച്ചിരുന്നു. നേതാക്കളെ നേരിൽ കാണാൻ ഹൈക്കമാ‍ൻഡിൽ നിന്നും താരിഖിനു നിർദേശം ലഭിച്ചു. ഉമ്മൻചാണ്ടി തലസ്ഥാനത്തില്ലായിരുന്നു.

നേതൃത്വം ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നതായും കൂടിയാലോചന കുറയുന്നതായും സുധീരൻ താരിഖിനോടു ചൂണ്ടിക്കാട്ടി. 4 പേർ മാത്രം ചേർന്നു തീരുമാനങ്ങൾ എടുക്കുന്നു. ചില സൈബർ ഗ്രൂപ്പുകളിൽ നിന്നു 2 ദിവസമായി തനിക്കെതിരെ ബോധപൂർവം ആക്രമണം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഏകപക്ഷീയമായ തീരുമാനങ്ങളും പ്രഖ്യാപനങ്ങളുമാണു പുതിയ നേതൃത്വം പലപ്പോഴും നടത്തുന്നതെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. സുധീരൻ ഉന്നയിച്ച ചില ആക്ഷേപങ്ങളെ അദ്ദേഹം പിന്തുണച്ചു. 

വൈകിട്ടു വസതിയിലെത്തിയാണു ചെന്നിത്തലയെ താരിഖ് കണ്ടത്. നെയ്യാർ ഡാം ക്യാംപിൽ സുധാകരൻ പ്രഖ്യാപിച്ച സെമി കേഡർ പരിഷ്കാരങ്ങൾ മതിയായ ചർച്ച കൂടാതെയാണെന്നു കെപിസിസി ആസ്ഥാനത്തെ കൂടിക്കാഴ്ചയിൽ യുഡിഎഫ് കൺവീനർ എം.എം.ഹസൻ ചൂണ്ടിക്കാട്ടി. രാഷ്ട്രീയകാര്യസമിതി സംവിധാനത്തെ നോക്കുകുത്തിയാക്കരുതെന്നും ആവശ്യപ്പെട്ടു.

ഹൈക്കമാൻഡ് തിരുത്തണം: സുധീരൻ

ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാനും തിരുത്താനും ഹൈക്കമാൻഡ് ശ്രമിക്കുമെന്നാണു പ്രതീക്ഷയെന്നു വി.എം.സുധീരൻ പറഞ്ഞു. പാർട്ടിക്കു പുതിയ നേതൃത്വം വന്നപ്പോൾ വലിയ പ്രതീക്ഷ ഉണ്ടായി. എന്നാൽ കോൺഗ്രസ് സംസ്കാരത്തിനും നന്മയ്ക്കും ചേരാത്ത പ്രവർത്തന ശൈലിയും നടപടികളും അവരുടെ ഭാഗത്തു നിന്നുണ്ടായി. ഈ രീതിയിൽ മുന്നോട്ടു പോയാൽ തിരിച്ചടി സംഭവിക്കും. ഹൈക്കമാൻഡിന്റെ ഇടപെടലാണു കാത്തിരിക്കുന്നത്. പുനഃസംഘടനയിൽ ആരുടെയും പേരു പറഞ്ഞിരുന്നില്ലെന്നും സുധീരൻ വ്യക്തമാക്കി.

ഇരുട്ടിൽ നിർത്തരുത്: ചെന്നിത്തല

കോൺഗ്രസിനെ ഒരുമിച്ചു കൊണ്ടുപോകാനുള്ള സാഹചര്യം നേതൃത്വം ഒരുക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എഐസിസി തന്നെ ഇതിനു നേതൃത്വം നൽകണം. സുധീരനും മുല്ലപ്പള്ളിയും പാർട്ടിക്ക് അനിവാര്യരാണ്. ആരെയും ഇരുട്ടിൽ നിർത്തരുത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമാണു യോജിപ്പിനു മുൻകൈ എടുക്കേണ്ടത്. അവർ അതിനു ശ്രമിക്കുന്നുണ്ട്. താനും ഉമ്മൻചാണ്ടിയും ആ നീക്കങ്ങൾക്ക് എല്ലാ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട്– ചെന്നിത്തല പറഞ്ഞു.

English summary: Tariq Anwar meets congress leaders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com