കോവിഡ് മരണനിർണയത്തിന് മാർഗനിർദേശമായി; നഷ്ടപരിഹാരത്തിന് അപേക്ഷ 10 മുതൽ
Mail This Article
തിരുവനന്തപുരം ∙ കോവിഡ് കാരണം മരിച്ചവരുടെ ആശ്രിതർക്കു നഷ്ടപരിഹാരത്തിന് ഈ മാസം 10 മുതൽ അപേക്ഷിക്കാം. നിലവിൽ സർക്കാരിന്റെ മരണപ്പട്ടികയിൽ ഉൾപ്പെടാത്തവരെ ചേർക്കുന്നതിനുള്ള അപേക്ഷയും 10 മുതൽ സ്വീകരിക്കും. ഇവയുൾപ്പെടെ, സംസ്ഥാനത്തു കോവിഡ് മരണനിർണയത്തിനുള്ള പുതിയ മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചു. എല്ലാ ജില്ലകളിലും കോവിഡ് മരണ നിർണയ സമിതി (സിഡിഎസി) രൂപീകരിക്കുമെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു.
നഷ്ടപരിഹാരത്തിന് ഇ-ഹെൽത്ത് ഡെത്ത് ഇൻഫർമേഷൻ വെബ്‌സൈറ്റ് (https://covid19.kerala.gov.in/deathinfo/) വഴിയാണ് അപേക്ഷിക്കേണ്ടത്. മരിച്ചവരുടെ പേരുവിവരം ഈ സൈറ്റിൽ ലഭിക്കും. ഇതിൽ ഉൾപ്പെടാത്തവരുടെ ബന്ധുക്കൾക്ക് വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കോവിഡ് മരണരേഖയിൽ തിരുത്തലിനും നേരത്തേ ലഭിച്ചതിനു പകരം പുതിയ രീതിയിലുള്ള മരണ സർട്ടിഫിക്കറ്റ് ലഭിക്കാനും അപേക്ഷിക്കാം. അഡീഷനൽ ജില്ലാ മജിസ്‌ട്രേട്ട്, ജില്ലാ മെഡിക്കൽ ഓഫിസർ, ആരോഗ്യ വിദഗ്ധർ തുടങ്ങിയവരായിരിക്കും മരണനിർണയ സമിതിയിലെ അംഗങ്ങൾ.
25,000 കടന്ന് കോവിഡ് മരണം
കേരളത്തിൽ ഔദ്യോഗിക കണക്കു പ്രകാരം കോവിഡ് മരണം കാൽ ലക്ഷം കടന്നു. ഇന്നലെ 112 മരണം സ്ഥിരീകരിച്ചതോടെ ആകെ മരണം 25,087 ആയി. സുപ്രീംകോടതി വിധിപ്രകാരം 8000 മരണങ്ങൾ കൂടി ഈ പട്ടികയിൽ ചേർക്കേണ്ടി വരും. ഇതുകൂടിയാകുമ്പോൾ മരണം 33,000 കടന്നു. ഇന്നലെ 15,914 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 1,03,871 സാംപിളുകളാണ് പരിശോധിച്ചത്. 16,758 പേർ കോവിഡ് മുക്തരായി. നിലവിൽ ചികിത്സയിൽ 1,42,529 പേർ.
Content Highlight: Covid Death