ADVERTISEMENT

തിരുവനന്തപുരം ∙ സിൽവർലൈൻ റെയിൽപാതയ്ക്കു സ്ഥലമേറ്റെടുക്കുന്നതിന് ഹെക്ടറിന് 9 കോടി രൂപയാണു നഷ്ടപരിഹാരമായി കണക്കാക്കിയിരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 63941 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് 13362.32 കോടി രൂപ വേണം. പുനരധിവാസത്തിനുൾപ്പെടെ 1383 ഹെക്ടർ ഭൂമിയാണ് ആവശ്യമുള്ളത്. ഇതിൽ 1198 ഏക്കർ സ്വകാര്യ ഭൂമിയാണ്. പദ്ധതി കടന്നുപോകുന്ന 11 ജില്ലകളിലെയും ആരാധനാലയങ്ങൾ, കാവുകൾ, പാടങ്ങൾ എന്നിവയെ ബാധിക്കില്ല. 

പാടശേഖരങ്ങൾക്കു മുകളിൽ 88 കിലോമീറ്റർ ആകാശപ്പാത നിർമിക്കും. വീടുകൾ ഉൾപ്പെടെ 9314 കെട്ടിടങ്ങളെയാണു ബാധിക്കുക. സമഗ്ര പരിസ്ഥിതിയാഘാത പഠനം നടത്തുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ സാധ്യതാ പഠന റിപ്പോർട്ട് സംബന്ധിച്ച് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെയോ ഡിജിസിഎയുടെയോ തടസ്സവാദ റിപ്പോർട്ടുകളൊന്നും സർക്കാരിനു ലഭിച്ചിട്ടില്ല. വ്യോമയാന മന്ത്രാലയം നൽകിയത് അഭിപ്രായങ്ങളാണ്.

അതിനുള്ള വിശദീകരണം നൽകും. സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ ഇതുവരെ 105.3 മണിക്കൂർ ഉപയോഗിച്ചു. 22.22 കോടി രൂപ ഇതിനായി ചെലവഴിച്ചു. വ്യോമനിരീക്ഷണം, മാവോയിസ്റ്റ് സഞ്ചാരപാത നിരീക്ഷണം, ആരോഗ്യരക്ഷാ പ്രവർത്തനം, അതിർത്തി പ്രദേശങ്ങളുടെയും വനമേഖലകളുടെയും നിരീക്ഷണം, അടിയന്തര ഘട്ടത്തിൽ പൊലീസിന്റെയും വിശിഷ്ട വ്യക്തികളുടെയും യാത്ര എന്നിവയ്ക്കായാണു ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

English Summary: Silver line railway project, 9 crore as compensation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com