ADVERTISEMENT

പാലക്കാട് ∙ ട്രെയിനിൽ നിന്നു പിടികൂടിയ സ്വർണം, കേസിൽ അന്വേഷണം നടക്കുന്നതിനിടെ തിരികെ കൊടുക്കാൻ കസ്റ്റംസിലെ ചില ഉദ്യേ‍ാഗസ്ഥർ ശ്രമിക്കുന്നുവെന്ന ആരേ‍ാപണത്തിൽ കസ്റ്റംസ് കമ്മിഷണറുടെ ഇടപെടൽ. ഡിവിഷനൽ ഒ‍ാഫിസിലെ കേസുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും കമ്മിഷണറേറ്റിലേക്കു വിളിപ്പിച്ച ശേഷം അന്വേഷണം കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിലെ ജേ‍ായിന്റ് കമ്മിഷണർക്കു കൈമാറി. മുഴുവൻ നടപടിക്രമങ്ങളും പാലിച്ച് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാനാണു നിർദേശം. 

കേസുമായി ബന്ധപ്പെട്ടു കസ്റ്റംസിനുള്ളിലെ വിവാദം സംബന്ധിച്ച മനേ‍ാരമ റിപ്പേ‍ാർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷണറുടെ നടപടി. കീഴുദ്യേ‍ാഗസ്ഥരിൽനിന്നു കഴിഞ്ഞ ദിവസം റിപ്പേ‍ാർട്ട് തേടിയിരുന്നു.

കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥന്റെ സഹായത്തേ‍ാടെ, ചെന്നൈ കസ്റ്റംസിലെ ഒരു മുൻ കമ്മിഷണർ ഇടനിലക്കാരനായി സ്വർണം കൈമാറ്റം ചെയ്യാൻ നീക്കം നടക്കുന്നതായാണ് ആരേ‍ാപണം. നവരാത്രി അവധിക്കു മുൻപു നടപടികൾ പൂർത്തിയാക്കാൻ ഇവർ ശ്രമിക്കുന്നതായും പരാതി ഉയർന്നു.

കേസിൽ അന്വേഷണവും അനുബന്ധ നടപടിക്രമങ്ങളും പൂർത്തിയാക്കി സ്വർണം അനധികൃതമല്ലെന്നു രേഖകളുടെ അടിസ്ഥാനത്തിൽ ഉറപ്പാക്കിയ ശേഷമേ അവകാശികൾക്കു കൈമാറാവൂ എന്ന വ്യവസ്ഥയ്ക്കു വിരുദ്ധമായ ഇടപടലുണ്ടായെന്ന പരാതിയാണ് കസ്റ്റംസിനുള്ളിൽ പുകഞ്ഞത്. സ്വർണം കൈമാറുന്ന വിവരം അതു പിടിച്ചെടുത്ത റെയിൽവേ സുരക്ഷാസേനയെ (ആർപിഎഫ്) മുൻകൂട്ടി അറിയിക്കുകയും വേണം. 

അതേസമയം, രേഖയുള്ള കേസുകളിൽപേ‍ാലും അന്വേഷണം നീട്ടിക്കൊണ്ടുപേ‍ായി ഉടമസ്ഥരെ പ്രയാസപ്പെടുത്തുന്ന രീതിയും പലപ്പേ‍ാഴും വകുപ്പിൽ നിന്നു നേരിടുന്നതായി വ്യാപാരികൾക്കിടയിൽ ആക്ഷേപമുണ്ട്. ഉദ്യേ‍ാഗസ്ഥർ തമ്മിലുള്ള പ്രശ്നങ്ങളിൽ വ്യാപാരികൾ കുടുങ്ങുന്ന സ്ഥിതിയുമുണ്ട്.

ചെന്നൈ – ആലപ്പുഴ സ്പെഷൽ ട്രെയിനിൽ നിന്ന് മാർച്ച് 11 നാണ് സ്വിസ് മുദ്രയുള്ള കട്ടികളും ഉരുക്കി നിർമിച്ച ആഭരണങ്ങളും അടക്കം 16 കിലേ‍ാ സ്വർണവുമായി പാലക്കാട് കസ്റ്റംസ് പ്രിവന്റീവും ആർപിഎഫും മൂന്നു പേരെ അറസ്റ്റ് ചെയ്തത്.

English Summary: Attempt to give back seized gold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com