ലീന മരിയ പോളിന്റെ കസ്റ്റഡി 16 വരെ നീട്ടി
Mail This Article
ന്യൂഡൽഹി ∙ 200 കോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പു കേസിൽ അറസ്റ്റിലായ മലയാളി ലീന മരിയ പോളിന്റെ കസ്റ്റഡി കാലാവധി 16 വരെ നീട്ടി. ലീനയുടെ ഭർത്താവും കേസിലെ മുഖ്യപ്രതിയുമായ സുകാഷ് ചന്ദ്രശേഖറിന്റെ കസ്റ്റഡി 11 ദിവസത്തേക്കു കൂടി നീട്ടിയിട്ടുണ്ട്. ചോദ്യം ചെയ്യുന്നതിനു വേണ്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അനുവദിച്ചിരുന്ന 3 ദിവസത്തെ കസ്റ്റഡി തീർന്ന സാഹചര്യത്തിലാണു ഇരുവരെയും കോടതിയിൽ ഹാജരാക്കിയത്.
കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും 11 ദിവസം കൂടി ഇവരെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്നും ഇഡി ആവശ്യപ്പെട്ടു. കേസിന്റെ ഗൗരവം മനസ്സിലാക്കുന്നുവെന്നും എന്നാൽ ലീനയെ 11 ദിവസത്തേക്കു കൂടി കസ്റ്റഡിയിൽ വിടേണ്ട സാഹചര്യമില്ലെന്നും പ്രത്യേക ജഡ്ജി പ്രവീൺ സിങ് വിലയിരുത്തി.
200 കോടി രൂപ തട്ടിച്ചുവെന്നു കാട്ടി ഫോർട്ടിസ് ഹെൽത്ത് കെയർ മുൻ പ്രമോട്ടർ ശിവിന്ദർ സിങ്ങിന്റെ ഭാര്യ അതിഥി സിങ് നൽകിയ പരാതിയിലാണു ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രത്യേക വിഭാഗം ലീനയെ അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതിയായ സുകാഷ് ഉൾപ്പെടെ 10 പേരും പിടിയിലായിട്ടുണ്ട്. സംഭവത്തിൽ ഇഡിയും അന്വേഷണം നടത്തുന്നുണ്ട്.
English Summary: Custody of Leena Maria Paul extended till 16th