സ്ഥാനാരോഹണം: എതിരായ ഹർജി 20നു മാറ്റി
Mail This Article
കൊച്ചി ∙ പരിശുദ്ധ കാതോലിക്കാ ബാവായുടെ സ്ഥാനാരോഹണച്ചടങ്ങിൽ പരിശുദ്ധ അന്ത്യോക്യ പാത്രിയർക്കീസ് ബാവായെ സഭാചട്ടപ്രകാരം ക്ഷണിച്ചില്ലെന്നും ഇതു സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്നും പറഞ്ഞു നൽകിയ ഹർജി ഹൈക്കോടതി 20നു പരിഗണിക്കാൻ മാറ്റി. പിറവം സെന്റ് മേരീസ് പള്ളി ഇടവകാംഗങ്ങളായ കെ.എ. ജോൺ, ബിജു കെ. വർഗീസ് എന്നിവരാണു ഹർജി നൽകിയത്.
പാത്രിയർക്കീസ് ബാവായെ സഭാചട്ട പ്രകാരം ക്ഷണിക്കാതെ നാളെ പരുമലയിൽ നടത്തുന്ന സ്ഥാനാരോഹണച്ചടങ്ങ് 1934 ലെ സഭാ ഭരണഘടനയ്ക്കു വിരുദ്ധമാണെന്നും ഹർജിയിലുണ്ട്. എന്നാൽ കോടതി നോട്ടിസിന് ഉത്തരവിട്ടിരുന്നെങ്കിലും മൂന്നും നാലും എതിർകക്ഷികളായ മലങ്കര സിറിയൻ ക്രിസ്ത്യൻ അസോസിയേഷൻ പ്രസിഡന്റ് കുര്യാക്കോസ് മാർ ക്ലിമ്മീസ്, സിനഡ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ് എന്നിവർക്കു നോട്ടിസ് നൽകാൻ കഴിഞ്ഞിട്ടില്ലെന്നും നോട്ടിസ് നടപടികൾ പൂർത്തിയാക്കിയശേഷം പരിഗണിക്കാമെന്നും ചൂണ്ടിക്കാട്ടിയാണു ജസ്റ്റിസ് മുരളി പുരുഷോത്തമൻ ഹർജി 20ലേക്കു മാറ്റിയത്.
സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരാണു മറ്റ് എതിർകക്ഷികൾ. 20നു മുൻപു ചടങ്ങു നടക്കുമെന്നതിനാൽ സ്ഥാനാരോഹണം ഹർജിയിലെ വിധിക്കു വിധേയമായിരിക്കുമെന്ന് ഉത്തരവിടണമെന്നു ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും എതിർ കക്ഷികളുടെ വാദം കേൾക്കാതെ നിർദേശം നൽകാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.