ADVERTISEMENT

തിരുവനന്തപുരം∙ ഇന്റലിജൻസ് പരിശോധനയില്ലാതെ സർക്കാരിതര പരിപാടികൾക്കു പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കരുതെന്നു ഡിജിപി അനിൽ കാന്തിന്റെ ഉത്തരവ്. ഇത്തരം പരിപാടികളിൽ യൂണിഫോം ഒഴിവാക്കണം. സൈബർ നിയമലംഘനം നടത്തുന്ന ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകണം. മണൽ, മണ്ണ്, റിയൽ എസ്റ്റേറ്റ്, ബ്ലേഡ് മാഫിയകളുമായുള്ള ബന്ധം ഉദ്യോഗസ്ഥർ പൂർണമായി ഒഴിവാക്കണം. ഹണി ട്രാപ്പിൽ കുടുങ്ങരുതെന്നും ഡിജിപി നിർദേശിച്ചു.

കഴിഞ്ഞ 3 ന് വിഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥർക്കു നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിന്റെ സൗഹൃദവലയത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ അകപ്പെട്ടതാണു യോഗം വിളിക്കാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്.

ആകെ 22 നിർദേശങ്ങളാണു ഡിജിപി നൽകിയത്:

∙ പൊലീസ് സ്റ്റേഷനിലേക്കുള്ള സ്റ്റേഷനറി സാധനങ്ങൾ പരാതിക്കാരെക്കൊണ്ടു വാങ്ങിപ്പിക്കരുത്. അടിയന്തര ആവശ്യങ്ങൾക്കു സ്റ്റേഷനുകൾക്കു നൽകുന്ന അഡ്വാൻസ് തുക ഇതിനായി ഉപയോഗിക്കണം.

∙ എസ്എച്ച്ഒ (സ്റ്റേഷൻ ഹൗസ് ഓഫിസർ) മുതലുള്ള ഉദ്യോഗസ്ഥർ ജനങ്ങളോടു മാന്യമായി പെരുമാറണം. അല്ലാത്തപക്ഷം മേലുദ്യോഗസ്ഥൻ നടപടി സ്വീകരിക്കണം. എസ്ഐയുടെ പ്രവർത്തനം തൊട്ടു മുകളിലുള്ള ഉദ്യോഗസ്ഥൻ പരിശോധിക്കണം.

∙ സ്റ്റേഷനിൽ ലഭിക്കുന്ന ഒരു പരാതിയും അവഗണിക്കരുത്. നിയമപരമായ പരിമിതി ഉണ്ടെങ്കിൽ അതു ചൂണ്ടിക്കാട്ടി പരാതിക്കാർക്കു മറുപടി നൽകണം.

∙ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായുള്ള പരാതികൾ രേഖപ്പെടുത്താൻ പ്രത്യേക റജിസ്റ്റർ തയാറാക്കണം. ഇത്തരം പരാതികളിൽ കൃത്യമായ നിയമ നടപടി സ്വീകരിച്ചെന്ന് എസ്എച്ച്ഒ ഉറപ്പാക്കണം. പ്രോസിക്യൂഷൻ വീഴ്ച കൂടാതെ നടക്കുന്നുണ്ടോ എന്നു പരിശോധിക്കണം. കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങളിൽ ഉടൻ നടപടി സ്വീകരിക്കണം. ഗുരുതര കേസുകളിൽ കുറ്റപത്രം ഡിവൈഎസ്പിമാർ കണ്ട് അംഗീകരിക്കണം.

∙ പരാതിക്കാരുടെ കാത്തിരിപ്പു മുറിയിൽ ശുചിത്വം, ഫാൻ, ശുദ്ധജലം എന്നിവ ഉറപ്പാക്കണം.

∙ സാക്ഷികൾക്കു സ്വതന്ത്രമായി കോടതിയിൽ മൊഴി നൽകാൻ സാഹചര്യം ഒരുക്കണം.

∙ ഓൺലൈൻ പരാതിക്കും കൃത്യമായി രസീത് നൽകണം.

∙ സൈബർ കുറ്റകൃത്യ പരാതികളിൽ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. 

English Summary: Police Officers to be beware of honey trap, DGP issues order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com