ADVERTISEMENT

തിരുവനന്തപുരം ∙ പാരിസ്ഥിതിക, സാമൂഹികാഘാത, സാമ്പത്തിക പഠനങ്ങൾ നടത്താതെ വേഗ റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടു പോകുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. വിദഗ്ധ ഏജൻസികളെ വച്ചു പരിസ്ഥിതി പഠനം നടത്താതെ 30 അടി പൊക്കത്തിൽ കെട്ടിയുയർത്തുന്ന വേഗ റെയിൽ പാത ഉരുൾപൊട്ടൽ ഉൾപ്പെടെ ദുരന്തങ്ങൾക്കു വഴിയൊരുക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.

പദ്ധതിയെ എതിർക്കുന്ന തങ്ങൾക്കു ദേശവിരുദ്ധരുമായി ബന്ധമുണ്ടെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതെന്നും സ്വന്തം അഭിപ്രായം അടിച്ചേൽപിക്കുന്ന ഏകാധിപതികളുടെ പൊതു സ്വഭാവമാണിതെന്നും സതീശൻ ആരോപിച്ചപ്പോൾ ഭരണപക്ഷം ബഹളമുണ്ടാക്കി. ഇതു തന്നെയാണു നരേന്ദ്ര മോദിയുടെയും സ്വഭാവം. അദ്ദേഹത്തെ വിമർശിച്ചാൽ ദേശവിരുദ്ധമാകും. ഇതൊന്നും ഇവിടെ വിലപ്പോകില്ലെന്നും സതീശൻ പറഞ്ഞു. ഭരണപക്ഷ ബഹളത്തെ പ്രതിപക്ഷം ശബ്ദമുയർത്തിയാണു നേരിട്ടത്.

പദ്ധതിയുടെ വിശദ പഠന റിപ്പോർട്ട് സർക്കാർ പുറത്തു വിടണമെന്നും റെയിൽവേ ബോർഡിന്റെ അനുമതി ലഭിക്കാതെ ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകാൻ പാടില്ലെന്നും സതീശൻ പറഞ്ഞു. പദ്ധതിക്കായി സംസ്ഥാനത്തെ രണ്ടായി മുറിക്കുന്ന കൂറ്റൻ മതിൽ ഉയരുമ്പോൾ മഴവെള്ളം ഒഴുകാതെ കെട്ടിക്കിടക്കും. വെള്ളത്തിന്റെ കുത്തൊഴുക്കിനെ തടയുന്നത് ഉരുൾപൊട്ടലിനു വരെ കാരണമാകാം. ഇതിലൂടെ സമീപത്തുള്ള ജനങ്ങൾക്കും ദുരന്തം വരുത്തി വയ്ക്കുകയാണെന്നും അദ്ദേഹം  കുറ്റപ്പെടുത്തി.

‘ജെയ്ക’യിൽ നിന്നു കോടികൾ കടമെടുത്തു പണം തിരിച്ചടയ്ക്കാൻ കഴിയാതെ കേരളത്തിന്റെ ഭൂമി ജപ്പാനു പതിച്ചു കൊടുക്കേണ്ടി വരുന്ന സമീപനമാണു സർക്കാർ സ്വീകരിക്കുന്നതെന്ന് അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയ എം.കെ.മുനീർ ആരോപിച്ചു. ഭൂമിക്കു വേണ്ടി സമരം ചെയ്യുന്നവരെ നക്സലുകളായും മാവോയിസ്റ്റുകളായും ചിത്രീകരിക്കുന്ന സമീപനമാണു സർക്കാർ സ്വീകരിക്കുന്നത്.

ഭൂമിക്കായുള്ള സമരമാണ് ഇടതുപക്ഷ പ്രസ്ഥാനത്തെ വളർത്തിയതെങ്കിൽ കർഷകന്റെ ഭൂമി പിടിച്ചെടുത്തു കുത്തകകൾക്കു കൈമാറിയതാണു ബംഗാളിൽ ഇടതു സർക്കാരിനെ ഇല്ലാതാക്കിയത്. കേരളത്തിലും ഇടതുപക്ഷത്തിന്റെ അന്ത്യം കുറിക്കുന്ന നടപടിയാണ് ഇതിലൂടെ ഉണ്ടാകാൻ പോകുന്നതെന്നും മുനീർ മുന്നറിയിപ്പു നൽകി. പി.കെ.കുഞ്ഞാലിക്കുട്ടി, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, കെ.കെ.രമ എന്നിവരും പ്രസംഗിച്ചു.

Content Highlight: Land for high speed rail project without study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com