ADVERTISEMENT

അഞ്ചൽ ∙ മകളെ അരുംകൊല ചെയ്ത കുറ്റവാളിക്കു കോടതി നൽകിയ ശിക്ഷയിൽ തൃപ്തിയില്ലെന്ന് ഉത്രയുടെ അമ്മ മണിമേഖല. ഇത്തരം വിധികൾ കുറ്റവാളികളെ സൃഷ്ടിക്കുമെന്നും വിധിക്ക് എതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും അമ്മ പറഞ്ഞു. വധശിക്ഷയിൽ കുറഞ്ഞ് ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. അത്ര കൊടും ക്രൂരതയ്ക്കാണു മകൾ ഇരയായത്. ആരോഗ്യ പ്രശ്നങ്ങൾ കാരണം മണിമേഖല വിധി കേൾക്കാൻ കോടതിയിൽ പോയിരുന്നില്ല.

നിശ്ശബ്ദരായി ഉത്രയുടെ അച്ഛനും സഹോദരനും

കൊല്ലം ∙ കോടതിക്കു മുന്നിലെ ഇടുങ്ങിയ വരാന്തയിൽ നിശ്ശബ്ദരായി ഇരിക്കുകയായിരുന്നു വിധി കേട്ടശേഷം ഉത്രയുടെ പിതാവ് വി.വിജയസേനനും സഹോദരൻ വിഷുവും. വിധിയെക്കുറിച്ച് വിശദമായി മനസ്സിലാക്കിയ ശേഷം പ്രതികരിക്കാമെന്നു വിജയസേനൻ പറഞ്ഞു. 

പ്രതികരിക്കാനില്ലെന്ന് സൂരജിന്റെ കുടുംബം

അടൂർ ∙ ഉത്ര വധക്കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ സൂരജിന് ഇരട്ടജീവപര്യന്തം ശിക്ഷ ലഭിച്ചതിനെക്കുറിച്ചു പ്രതികരിക്കാനില്ലെന്നു പിതാവ് സുരേന്ദ്രൻ. അടൂർ പറക്കോട്ട് ശ്രീസൂര്യയിൽ വീട്ടിലിരുന്നാണു സുരേന്ദ്രൻ, ഭാര്യ രേണുക, മകൾ സൂര്യ എന്നിവർ ശിക്ഷാവിധി അറിഞ്ഞത്. ഇതേസമയം, വിധിക്കെതിരെ അപ്പീൽ നൽകാൻ സൂരജിന്റെ വീട്ടുകാർ തയാറാണെന്ന് പ്രതിഭാഗം അഭിഭാഷകനായ എസ്.അജിത് പ്രഭാവ് അറിയിച്ചു.

സൂരജിനെതിരെ ഇനിയും കേസുകൾ

കൊല്ലം ∙ ഉത്ര കേസിലെ പ്രതി സൂരജിനെതിരെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമ പ്രകാരം 7 വർഷം വീതം തടവു ശിക്ഷ വിധിക്കാവുന്ന 2 കേസുകൾ ഉണ്ട്. മൂർഖനെയും അണലിയെയും പിടികൂടി ശല്യപ്പെടുത്തുക, കൊലപാതകത്തിനുപയോഗിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഇവയുടെ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് വനംവകുപ്പ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. 2 കേസിലും സൂരജ് ജാമ്യം നേടിയിരുന്നു.

ഇയാൾക്കെതിരെ ഗാർഹിക പീഡനക്കേസിൽ രണ്ടാമത്തെ കുറ്റപത്രം പുനലൂർ കോടതിയുടെ പരിഗണനയിലാണ്. ഈ കേസിൽ സൂരജിന്റെ മാതാപിതാക്കളും സഹോദരിയും പ്രതിയാണ്. ഇതിനു പുറമേ തെളിവ് നശിപ്പിക്കാൻ ശ്രമിച്ച കേസും ഉണ്ട്.

Content Highlight: Uthra murder case verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com