മഹാമാരിക്കെതിരെ വീട്ടിൽ ആശുപത്രിക്കിടക്ക സെറ്റിട്ട് ഹ്രസ്വചിത്രം; നടനെ കോവിഡ് കവർന്നു
Mail This Article
അരിമ്പൂർ (തൃശൂർ) ∙ കോവിഡിനെതിരെ ഒന്നാം തരംഗ കാലത്ത് ഏകാംഗ ലഘുചിത്രമെടുത്ത തെരാജ് കുമാറിനെ രണ്ടാം തരംഗത്തിൽ കോവിഡ് എന്ന വില്ലൻ തന്നെ തട്ടിയെടുത്തു. ചൊവ്വാഴ്ചയായിരുന്നു മരണം. മികച്ച നാടക നടനും ചിത്രകാരനും മിമിക്രി കലാകാരനും ഓടക്കുഴൽ വാദകനും മേക്കപ്പ് ആർട്ടിസ്റ്റുമായിരുന്നു അരിമ്പൂർ കൈപ്പിള്ളി സ്വദേശി തെരാജ് കുമാർ.
കുമ്പസാരം എന്ന ലഘുചിത്രം എടുത്തത് സ്വന്തം വീട്ടിൽ ആശുപത്രിക്കിടക്ക സെറ്റിട്ടായിരുന്നു. ഡ്രൈവർ ജോലി നഷ്ടപ്പെട്ടു വീട്ടിലിരിക്കുന്ന സമയം കോവിഡ് ബോധവൽക്കരണത്തിനായി ഉപയോഗിക്കുകയായിരുന്നു. രചനയും സംഭാഷണവും പശ്ചാത്തലസംഗീതവും നിർമാണവും സംവിധാനവുമെല്ലാം തെരാജ് കുമാർ തന്നെയായിരുന്നു. മൊബൈൽ ഫോണിൽ ചിത്രീകരിച്ചത് ഭാര്യ ധന്യ.
തെരാജിന് കോവിഡ് ദേദമായി ഒരാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും പനിയും ശ്വാസതടസ്സവും മൂലം തൃശൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ന്യൂമോണിയ ബാധിച്ചു. വൃക്കകളും തകരാറിലായി. നാലു ദിവസമായി വെന്റിലേറ്ററിലായിരുന്നു. സംസ്കാരം നടത്തി.
English Summary: Short film director succumbed to Covid