ADVERTISEMENT

കൊല്ലം ∙ അഞ്ചൽ പൊലീസ് വീഴ്ച വരുത്തിയ കേസിനു ജീവൻ നൽകിയതു ക്രൈംബ്രാഞ്ച് അന്വേഷണം. ഉത്ര വധക്കേസിൽ ആദ്യ ഘട്ടത്തിൽ ലോക്കൽ പൊലീസ് അന്വേഷണം വീഴ്ചകളുടേതായിരുന്നു. ഉത്ര മരിച്ചതായി കണ്ടെത്തുന്നത് കഴിഞ്ഞ വർഷം മേയ് ഏഴിനാണ്. യഥാസമയം തെളിവുകൾ ശേഖരിക്കാൻ ലോക്കൽ പൊലീസിനു കഴിഞ്ഞില്ല. അന്വേഷണം സ്റ്റേഷൻ ഇൻസ്പെക്ടർ ഏറ്റെടുത്തില്ല.

ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച പാമ്പിന്റെ തെളിവുകളും കൃത്യമായി ലഭിച്ചില്ല. പരാതിയെത്തുടർന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.അശോകന്റെ നേതൃത്വത്തിൽ 22ന് കേസ് ഏറ്റെടുത്തു. 24ന് സൂരജിനെ അറസ്റ്റ് ചെയ്തു. വിദഗ്ധസംഘം ശാസ്ത്രീയ പരിശോധന നടത്തി സൂരജിന്റെ തന്ത്രങ്ങൾ പൊളിച്ചു.

ഉത്രയുടെ അഞ്ചലിലെ വീട്ടിനുള്ളിൽ ജനൽ വഴി പാമ്പ് കടന്നെന്നാണു സൂരജ് നൽകിയ മൊഴി. എന്നാൽ ജനലിലൂടെയോ വാതിലിലുടെയോ കടക്കാൻ മൂർഖനു കഴിയില്ലെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു. പ്രായപൂർത്തിയായ 152 സെമി നീളമുള്ള മൂർഖനാണ് ഉത്രയെ കടിച്ചത്. മിനുസമേറിയ ടൈലുകൾ പാകിയ തറയിലേക്ക് പാമ്പ് സ്വമേധയാ എത്തില്ല. ആരെങ്കിലും ഭയപ്പെടുത്തി ഓടിച്ചു വിട്ടാൽ മാത്രമേ സാധ്യതയുള്ളൂ. സൂരജിന്റെ അടൂർ പറക്കോടുള്ള വീട്ടിലെ രണ്ടാം നിലയിൽ വച്ചാണ് ഉത്രയെ അണലി കടിച്ചത്. ഉയരത്തിലേക്ക് ഇഴഞ്ഞു നീങ്ങുന്ന പാമ്പല്ല അണലി. ഉത്രയുടെ ശരീരത്തിൽ മൂർഖന്റെയും (ന്യൂറോടോക്സിക് വെനം) അണലിയുടെയും (ഹിമോടോക്സിക് വെനം) വിഷ സാന്നിധ്യം ഉണ്ട്. 

ഇരു വീടുകളിലും സന്ദർശനം നടത്തിയ സംഘം വീടിന്റെയും കിടപ്പുമുറികളുടെയും രൂപരേഖ തയാറാക്കി. ശാസ്ത്രീയമായ വിവര ശേഖരണവും നടത്തി. ഫൊറൻസിക് റിപ്പോർട്ടുകളും ഡമ്മി പരീക്ഷണവും മറ്റു ശാസ്ത്രീയ–സാഹചര്യ തെളിവുകളും സൂരജിന് എതിരായതോടെ കേസ് അന്വേഷണം സുഗമമായി.‌

സ്വത്താവശ്യപ്പെട്ടത് സംശയമുയർത്തി

ക്രൂരതയുടെ പര്യായമായിരുന്നു സൂരജ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഉത്ര പാമ്പുകടിയേറ്റു മരിച്ചെന്നു വരുത്തി സ്വത്തു തട്ടിയെടുക്കാനായിരുന്നു സൂരജിന്റെ ശ്രമം. ഉത്ര മരിച്ചതിനു തൊട്ടുപിന്നാലെ സൂരജ് സ്വത്തിൽ അവകാശം ഉന്നയിച്ചു വഴക്കിട്ടതോടെയാണു ഉത്രയുടെ മാതാപിതാക്കൾ കൊലപാതകം ആരോപിച്ചു രംഗത്തുവന്നത്. 

മുൻപ്, അണലിയെക്കൊണ്ട് ഉത്രയെ കടിപ്പിക്കുന്നതിനു മണിക്കൂറുകൾ മുൻപ് ബാങ്ക് ലോക്കറിലെ സ്വർണം സൂരജ് കൈക്കലാക്കി ഒളിപ്പിച്ചിരുന്നു. വിവാഹ മോചനം നടത്തിയാൽ വാങ്ങിയ സ്വർണവും പണവും വാഹനങ്ങളും തിരികെ നൽകേണ്ടി വരും. പാമ്പുകടിയേറ്റ് ഉത്ര മരിച്ചെന്നു വരുത്തിയാൽ സ്വാഭാവിക മരണം മാത്രം. ഒരു വയസ്സുകാരനായ മകൻ ഒപ്പമുള്ളതിനാൽ ഉത്രയുടെ സ്വത്തുക്കൾ ലഭിക്കും. ഇതോടെ കൊലപാതകത്തിനു പദ്ധതി തയാറാക്കി. 

സുരേഷിനെ വിട്ടയച്ചേക്കും

കൊല്ലം ∙ മാപ്പു സാക്ഷിയായി ജയിലിൽ കഴിയുന്ന പാമ്പു പിടിത്തക്കാരൻ കല്ലുവാതുക്കൽ ചാവരുകാവ് സുരേഷിനെ മറ്റു കേസുകളിൽ ആവശ്യമില്ലെങ്കിൽ വിട്ടയയ്ക്കാൻ അഡീഷനൽ സെഷൻസ് കോടതി ഉത്തരവായി. ഉത്രയെ കൊലപ്പെടുത്തുന്നതിനു സൂരജ് അണലിയെയും മൂർഖനെയും വാങ്ങിയത് ഇയാളുടെ പക്കൽനിന്നാണ്. സുരേഷിനെതിരെ വനം വകുപ്പ് 3 കേസുകൾ എടുത്തിട്ടുണ്ട്.

കുറ്റപത്രവും വിചാരണയും അതിവേഗത്തിൽ

കൊല്ലം ∙ പ്രതിയെ അറസ്റ്റ് ചെയ്തു 82–ാം ദിവസം കുറ്റപത്രം സമർപ്പിച്ച ഉത്ര കേസിന്റെ വിചാരണയും അതിവേഗമാണ് നടന്നത്. 2020 ഡിസംബർ ഒന്നിനാണ് കേസിൽ വിചാരണ തുടങ്ങിയത്.

തെളിവു നശിപ്പിക്കാൻ ശ്രമിച്ചതിന് സൂരജിന്റെ പിതാവിനെ കേസിൽ പ്രതി ചേർത്തെങ്കിലും പിന്നീട് ഒഴിവാക്കി. സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ, സൂരജിനു പാമ്പിനെ നൽകിയ കല്ലുവാതുക്കൽ ചാവരുകാവ് സുരേഷിനെ മാപ്പു സാക്ഷിയാക്കുകയും ചെയ്തു.

സിസിടിവി ദ‍ൃശ്യങ്ങൾ, പാമ്പിന്റെ മോസ്റ്റ്മോർട്ടം, പാമ്പുപിടിത്തക്കാരനായ ചാവരുകാവ് സുരേഷ് സൂരജിന്റെ വീട്ടിൽ ക്ലാസ് എടുക്കുന്നതിന്റെ വിഡിയോ എന്നിവ കോടതിയിൽ പ്രദർശിപ്പിച്ചു. മൂർഖൻ പാമ്പ് ആക്രമണ സ്വഭാവം കാണിക്കുന്ന സമയം സംബന്ധിച്ചു ശാസ്ത്രീയമായ തെളിവിന്റെ വിഡിയോയും പ്രദർശിപ്പിച്ചു.

Content Highlight: Uthra Murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com