ഉത്ര വധം: ജാഗ്രതയോടെ പ്രോസിക്യൂഷൻ നീക്കങ്ങൾ
Mail This Article
കൊല്ലം∙ കേസിന്റെ ഓരോ ഘട്ടത്തിലും ജാഗ്രതയോടെ ആയിരുന്നു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജിന്റെ നീക്കം. കൊലയ്ക്കു പിന്നിൽ ആര്? എന്തിന്? എങ്ങനെ? എന്ന ചോദ്യങ്ങളിൽ നിന്നായിരുന്നു തുടക്കം. വലിയ ഗൃഹപാഠമാണ് മോഹൻരാജ് നടത്തിയത്. പാമ്പുകളെ സംബന്ധിച്ച് ഒട്ടേറെ പഠിച്ചു. വിദഗ്ധരുമായി ചർച്ച ചെയ്തു. അങ്ങനെ സർപ്പശാസ്ത്രത്തിൽ വിദഗ്ധനായി മാറി. ഉത്രയ്ക്ക് ഏറ്റ പാമ്പു കടി സ്വാഭാവികമല്ലെന്നു തെളിയിക്കാൻ പാമ്പ് പിടുത്തക്കാരൻ വാവാ സുരേഷിന്റെ അനുഭവവും ശാസ്ത്രീയമായ തെളിവുകളും നിരത്തി. രണ്ടും സമാനമായിരുന്നു.
ഉത്രയുടെ വീട്ടുകാരാണ് മോഹൻ രാജിനെ സ്പെഷൽ പ്രോസിക്യൂട്ടർ ആയി നിയമിക്കണമെന്ന് ആവശ്യപ്പെട്ടത്. കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം ഉൾപ്പെടെ പ്രമാദമായ ഒട്ടേറെ കേസുകളിൽ മോഹൻരാജിന്റെ കഴിവു ബോധ്യപ്പെട്ടതിനെ തുടർന്നാണ് വീട്ടുകാർ ആവശ്യം ഉന്നയിച്ചത്. കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസ് സുപ്രീം കോടതിയിൽ എത്തിയപ്പോൾ വസ്തുത വിശദീകരണത്തിനു അവിടെ ഹാജരായി. വാദം അവസാനിച്ചപ്പോൾ തുറന്ന കോടതിയിലും പിന്നീട് വിധിയിലും മോഹൻ രാജിനെ സുപ്രീം കോടതി പ്രശംസിച്ചു. കുപ്പണ, ആവണീശ്വരം മദ്യ ദുരന്തങ്ങൾ, കോട്ടയം എംഇഎ റാഗിങ്, കൊട്ടാരക്കര ബാർ കൊലപാതകം പുനലൂർ മജിസ്ട്രേട്ട് കോടതി ജീവനക്കാരി യമുനയുടെ കൊലപാതകം, ആട് ആന്റണി കേസ് തുടങ്ങി ഒട്ടേറെ കേസുകളിൽ മോഹൻരാജ് ഹാജരായിട്ടുണ്ട്.
ഈയിടെ ഏറെ കോളിളക്കം ഉണ്ടാക്കിയ വിസ്മയ കേസിലും മോഹൻ രാജിനെ സ്പെഷൽ പ്രോസിക്യൂട്ടർ ആയി നിയമിച്ചിട്ടുണ്ട്. പ്രമുഖ അഭിഭാഷകനായിരുന്ന പുത്തൂർ ഗോപാലകൃഷ്ണന്റെ മകനാണ്. 1984 മുതൽ എം.കെ.ദാമോദരന്റെ ജൂനിയർ ആയി ഹൈക്കോടതിൽ പ്രാക്ടീസ് ആരംഭിച്ചതാണ്.
Content Highlight: Uthra murder case