ADVERTISEMENT

തുടർച്ചയായ നാലാം വർഷവും കേരളത്തിൽ മിന്നൽപ്രളയവും ഉരുൾപൊട്ടലും. നാലു വർഷത്തിനിടെ ദുരന്തങ്ങളിൽ മരിച്ചത് അഞ്ഞൂറിലേറെപ്പേർ. അതിതീവ്രമഴയും മേഘവിസ്ഫോടനവും തുടർസംഭവങ്ങളാകുന്നു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദങ്ങളും ചുഴലിക്കാറ്റുകളും വർധിക്കുന്നു. ന്യൂനമർദങ്ങൾ ദിശ മാറി സഞ്ചരിക്കുന്നു. കാലാവസ്ഥമാറ്റം മാത്രമാണോ അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾക്കു കാരണമാകുന്നത്? ഭൂവിനിയോഗത്തിലെ പാളിച്ചകൾ ഉൾപ്പെടെ കേരളത്തെ ദുരന്തങ്ങളിലേക്കു നയിക്കുന്നുണ്ടോ? പ്രളയത്തിൽനിന്നു കേരളം പഠിച്ച പാഠമെന്താണ്? ഭാവിയിൽ സംഭവിക്കാനിടയുള്ള പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ എന്തെല്ലാം തയാറെടുപ്പുകളാണു നാം നടത്തേണ്ടത്? 

കഴിഞ്ഞ 14ന് ഉച്ചയ്ക്ക് ഒരുമണിക്കു കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ജില്ലാ അടിസ്ഥാനത്തിലുള്ള മഴപ്രവചനം ഇങ്ങനെയായിരുന്നു: 15ന് മലപ്പുറം, പാലക്കാട് ജില്ലകളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട്. വയനാട്, കോഴിക്കോട് ഒഴികെയുള്ള ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട്. 16ന് കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട്, തിരുവനന്തപുരം ഒഴികെയുള്ള മറ്റു ജില്ലകളിൽ യെലോ അലർട്ട്. 17നും 18നും ശക്തമായ മഴയ്ക്കു സാധ്യതയില്ല. 

15ന് ഒരു മണിക്കു പ്രവചനം ഇങ്ങനെ: 16നു കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട്. കണ്ണൂർ, വയനാട്, തൃശൂർ, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട്. മറ്റു ജില്ലകളിൽ ചാറ്റൽമഴ മാത്രം. 17–19 തീയതികളിൽ മഴ മുന്നറിയിപ്പുകളില്ല. 2 മണിക്കു മുന്നറിയിപ്പു പുതുക്കി. അപ്പോഴും 16ലെ മഴയ്ക്കു മാറ്റമില്ല. 17ന് ഇടുക്കിയിൽ മാത്രം യെലോ അലർട്ട്. 

16ന് ഒരുമണിക്കു പ്രവചനം ഇങ്ങനെ: തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ട്. കാസർകോട്, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ട്. ബാക്കി ജില്ലകളിലെല്ലാം ഓറഞ്ച് അലർട്ട്.  

15ന് ഉച്ച മുതൽ 16ന് ഉച്ചവരെയുള്ള 24 മണിക്കൂറിലാണു കേരളത്തെ നടുക്കിയ ദുരന്തങ്ങളുണ്ടായത്. ശക്തമായ മഴയ്ക്കുള്ള സാധ്യതപോലും പ്രവചിക്കാതിരുന്ന കോട്ടയം ജില്ലയിലും യെലോ അലർട്ട് മാത്രമുണ്ടായിരുന്ന ഇടുക്കിയിലും അതിതീവ്രമഴയും ഉരുൾപൊട്ടലും അതിനെത്തുടർന്നു വെള്ളപ്പൊക്കവുമുണ്ടായി. ജനങ്ങൾക്കു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാനുള്ള മുന്നറിയിപ്പുകളൊന്നും അധികൃതർ നൽകിയിരുന്നില്ല. അപകടം തിരിച്ചറിഞ്ഞു മുന്നറിയിപ്പുകൾ നൽകിയപ്പോഴേക്കും വൈകിപ്പോയിരുന്നു. ആയിരക്കണക്കിനുപേർ ഒരിക്കൽക്കൂടി പ്രളയത്തിന്റെ ഇരകളായി. 

ദുരന്തം വന്ന വഴി

കേരളത്തിൽ കഴിഞ്ഞ 16നു പെയ്ത മഴ 80.8 മില്ലിമീറ്ററാണ്. ഇതു സാധാരണ സാഹചര്യങ്ങളിൽ അപകടകരമായ അളവല്ല. 12ന് 78.7 മില്ലിമീറ്റർ മഴ കേരളത്തിൽ ലഭിച്ചിരുന്നു. അന്നു കാര്യമായ അപകടങ്ങളൊന്നുമുണ്ടായില്ല. 12നെ അപേക്ഷിച്ച് 16ന് 2 മില്ലിമീറ്റർ മാത്രം മഴയാണ് അധികം പെയ്തതെങ്കിലും ദുരന്തതീവ്രത അതിഭീകരമായി. മഴയുടെ സ്വഭാവം മാറിയതാണു പ്രവചനങ്ങളെ അസ്ഥാനത്താക്കിയത്. വളരെ ചെറിയ പ്രദേശത്ത്, അതിതീവ്രമായി മഴ പെയ്യുകയായിരുന്നു. 

  മുണ്ടക്കയത്തു കാലാവസ്ഥാവകുപ്പിനു മഴ അളക്കാനുള്ള ഉപകരണമില്ല. ജലസേചനവകുപ്പിന്റെ മഴമാപിനിയിൽ മുണ്ടക്കയത്ത് അടയാളപ്പെടുത്തിയത് 347 മില്ലിമീറ്റർ മഴയാണ്. 204.5 മില്ലിമീറ്ററിനു മുകളിലുള്ള മഴയെ അതിതീവ്ര വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്. അപ്രതീക്ഷിതമായി, വളരെക്കുറഞ്ഞ സമയത്തിനുള്ളിൽ പെയ്ത അതിതീവ്ര മഴയാണു കൂട്ടിക്കലിലും കൊക്കയാറിലും ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും ഇടയാക്കിയത്. 

കാലാവസ്ഥാവകുപ്പിന്റെ റിപ്പോർട്ടുകൾ പ്രകാരം കേരളത്തിൽ ഇപ്പോഴും കാലവർഷം പിൻവാങ്ങിയിട്ടില്ല. തുലാവർഷം തുടങ്ങിയിട്ടുമില്ല. പക്ഷേ, ഒക്ടോബർ ഒന്നു മുതൽ പെയ്യുന്ന മഴ തുലാവർഷക്കണക്കിലാണ് ഉൾപ്പെടുത്തുന്നത്. 17 ദിവസത്തിനിടെ കേരളത്തിൽ ലഭിക്കാറുള്ള ശരാശരി മഴ 173.4 മില്ലിമീറ്ററാണ്. എന്നാൽ ഇത്തവണ പെയ്തത് 412.2 മില്ലിമീറ്റർ. 138% അധികം. കോഴിക്കോട്, പത്തനംതിട്ട ജില്ലകളിൽ 200% മുകളിലാണ് അധികമഴ. 

നാളെ: ദുരന്തവർഷങ്ങളോടു മല്ലിട്ട് കേരളം

English Summary: Failure of weather forecast in Kerala; Flood and landslide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com