അച്ഛൻ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ വാഹനാപകടത്തിൽ മകൾ മരിച്ചു
Mail This Article
പേരാമ്പ്ര ∙ കെപിസിസി ഭാരവാഹിയായ അച്ഛൻ ഇന്ദിരാഗാന്ധി അനുസ്മരണപരിപാടിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ മകൾ വാഹനാപകടത്തിൽ മരിച്ചു. കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാടിന്റെ മകളും പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ഹൈസ്കൂൾ വിദ്യാർഥിയുമായ എസ്.ജെ.അഹല്യയാണ് (14) ഇലക്ട്രിക് സ്കൂട്ടറിൽ ലോറിയിടിച്ച് മരിച്ചത്.
അഹല്യയും സത്യനും ഇന്നലെ രാവിലെ ഒരുമിച്ചാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. മകൾ ഗിറ്റാർ ക്ലാസിനും അച്ഛൻ മേപ്പയൂരിൽ ഇന്ദിരാ അനുസ്മരണത്തിനും പോയി. രാവിലെ 11.30ന് കുറ്റ്യാടി–പേരാമ്പ്ര റോഡിൽ കൂത്താളി രണ്ടേയാർ വളവിലായിരുന്നു അപകടം. കൂത്താളി ഭാഗത്തുനിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന അഹല്യയുടെ വാഹനത്തിനു പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. വാഹനം ഇടതു വശത്തേക്ക് മറിയുകയും കുട്ടി ലോറിയുടെ അടിയിലേക്ക് വീഴുകയുമായിരുന്നു. പരുക്കേറ്റ അഹല്യയെ പേരാമ്പ്ര താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സത്യൻ കടിയങ്ങാട് മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ പരിപാടിക്കുശേഷം കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിലെ പരിപാടിയിൽ പങ്കെടുക്കാനായി പോയി. സഹപ്രവർത്തകർ അപകടവിവരം അദ്ദേഹത്തെ അറിയിച്ച് തിരികെ കൊണ്ടുവരികയായിരുന്നു. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ നടക്കും. മാതാവ്: ജയലക്ഷ്മി. സഹോദരൻ: ആദിത്യ കൃഷ്ണ.
English Summary: Student killed in road accident in Kozhikode