സൈനിക ഉദ്യോഗസ്ഥൻ ചമഞ്ഞ് പെൺകുട്ടികളെ വശീകരിച്ചു തട്ടിപ്പ്: യുവാവ് അറസ്റ്റിൽ
Mail This Article
നെടുങ്കണ്ടം ∙ സൈനിക ഉദ്യോഗസ്ഥൻ ചമഞ്ഞ് വീട്ടമ്മമാരെയും പെൺകുട്ടികളെയും വശീകരിച്ചു പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ശൂരനാട് രഞ്ജിത്ത് ആർ. പിള്ളയാണ് (29) അറസ്റ്റിലായത്. ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും അജയ് എന്ന പേരിൽ അക്കൗണ്ട് തുടങ്ങിയാണ് രഞ്ജിത്ത് തട്ടിപ്പ് നടത്തിയതെന്നു പൊലീസ് പറഞ്ഞു. ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യൂണിഫോം ധരിച്ച യുവാക്കളുടെ ആകർഷക ചിത്രങ്ങൾ പ്രൊഫൈൽ ചിത്രമാക്കിയാണു തട്ടിപ്പ് നടത്തിയത്.
നെടുങ്കണ്ടം സ്വദേശിനിയായ പതിനേഴുകാരിയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കോയമ്പത്തൂരിൽ നിന്നു പ്രതിയെ പിടികൂടിയത്. 2018ൽ രഞ്ജിത്ത് പുണെയിൽ പട്ടാളക്കാരുടെ കന്റീനിൽ ജോലി ചെയ്തിരുന്നു. 500 മുതൽ 10,000 രൂപ വരെ രഞ്ജിത്ത് പലരിൽ നിന്നായി തട്ടിയെടുത്തു. തട്ടിപ്പിനു മാത്രമായി ഒരു ഫോണും രഞ്ജിത്തിനുണ്ടായിരുന്നു.
നവമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടിൽ നിന്നു ഫ്രൻഡ് റിക്വസ്റ്റുകൾ അയച്ച് വീട്ടമ്മമാരെയും വിദ്യാർഥിനികളെയും സൗഹൃദത്തിലാക്കും. സൗഹൃദത്തിലായവരുടെ ചിത്രങ്ങൾ ശേഖരിച്ച ശേഷം ഭീഷണിപ്പെടുത്തി പണം കൈക്കലാക്കും. എന്നാൽ പ്രതി ഒരു തവണ പോലും വിഡിയോ കോളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ലന്നു തട്ടിപ്പിനിരയായവർ പറഞ്ഞു.
English Summary: Youth arrested for cheating in Idukki