അൻസി കൂടെയുണ്ടെന്ന് അമ്മയ്ക്ക് മെസേജ് അയച്ചു, പിറ്റേന്നു വരുമെന്നാണ് പറഞ്ഞത്’
Mail This Article
കൊച്ചി ∙ മിസ് കേരള മത്സര ജേതാക്കളായ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ലഭിച്ച നിരീക്ഷണ ക്യാമറദൃശ്യങ്ങൾ അന്വേഷണ സംഘം കാണിച്ചു തന്നതായി അപകടത്തിൽ കൊല്ലപ്പെട്ട അഞ്ജന ഷാജന്റെ സഹോദരൻ അർജുൻ പറഞ്ഞു. എന്നാൽ ഹോട്ടലുടമ റോയിയും ജീവനക്കാരും ചേർന്നു നീക്കം ചെയ്ത ദൃശ്യങ്ങൾ ലഭിച്ചാൽ മാത്രമേ അപകടവുമായി ബന്ധപ്പെട്ട യഥാർഥ വസ്തുതകൾ പുറത്തുവരൂ.
കൂടെയുള്ളവർ 2 തവണ മദ്യം നൽകാൻ ഒരുങ്ങിയിട്ടും സഹോദരി അഞ്ജന അതു നിരസിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭ്യമായ വിഡിയോയിൽ വ്യക്തമാണെന്നും അർജുൻ പറഞ്ഞു. ഹോട്ടലിലെ ഡിജെ പാർട്ടിക്കു ശേഷം രാത്രി 10.43നുള്ള സിസിടിവി ദൃശ്യങ്ങളാണു പൊലീസിനു ലഭ്യമായിട്ടുള്ളത്. പൊലീസ് ഇതുവരെ കുടുംബാംഗങ്ങളുടെ സംശയങ്ങൾക്കെല്ലാം കൃത്യമായി മറുപടി നൽകുന്നുണ്ട്.
അൻസി കൂടെയുണ്ടെന്നും ഹോട്ടലിനു പുറത്താണുള്ളതെന്നും അഞ്ജന അന്നു രാത്രി അമ്മയ്ക്കു ശബ്ദസന്ദേശം അയച്ചിരുന്നു. പിറ്റേന്നു വരാമെന്നാണു സന്ദേശത്തിൽ ഉണ്ടായിരുന്നതെങ്കിലും രാത്രി വരാൻ ഉദ്ദേശിച്ചായിരിക്കണം ഇറങ്ങിയത്. താനും കുടുംബവും ഏറെ ഭയത്തോടെയാണു കഴിയുന്നതെന്നും അർജുൻ പറഞ്ഞു.
Content Highlights: Ansi Kabeer, Anjana Shajan