തക്കാളിയുടെ തീക്കളി; പച്ചക്കറിക്ക് 6 മാസത്തിനിടെ 6 ഇരട്ടിവരെ വില
Mail This Article
തിരുവനന്തപുരം ∙ അടുക്കളയിൽ മലയാളിയുടെ നട്ടെല്ലൊടിച്ച് പച്ചക്കറിക്കു തീവില. 6 മാസത്തിനിടെ പല പച്ചക്കറികളുടെയും വില ഇരട്ടി മുതൽ 6 ഇരട്ടി വരെ വർധിച്ചു. മേയിൽ ഒരു കിലോഗ്രാം തക്കാളിക്ക് 15–20 രൂപയായിരുന്നത് ഇപ്പോൾ 100–130 രൂപയായി. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ കൃഷി മഴയിൽ നശിച്ചതാണു പെട്ടെന്നു വില ഉയരാൻ കാരണം.
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലും വൻ വിലയാണ്. ബെംഗളൂരുവിൽ തക്കാളി വില കിലോഗ്രാമിനു 103–110 രൂപയായി. 10 ദിവസത്തിനിടെ 41–45 രൂപയുടെ വർധന. ചെന്നൈയിൽ തക്കാളിക്ക് 160 രൂപയാണു വില. നാഗർകോവിൽ, കോയമ്പത്തൂർ, മംഗളൂരു തുടങ്ങിയ അയൽനഗരങ്ങളിലും ഏറെക്കുറെ കേരളത്തിലേതിനു തുല്യമായ വിലയുണ്ട്. കേരളത്തിൽ ചില ഉൽപന്നങ്ങൾക്കു പല പ്രദേശങ്ങളും തമ്മിൽ കിലോഗ്രാമിന് 4 രൂപ മുതൽ 20 രൂപ വരെ വിലവ്യത്യാസമുണ്ട്.
2 രൂപയുടെ തക്കാളി...!
തമിഴ്നാട്ടിൽ, കേരളത്തിന്റെ അതിർത്തി പട്ടണമായ ഉദുമൽപേട്ടയിൽ തക്കാളിക്ക് കിലോഗ്രാമിനു രണ്ടുരൂപ. ഈ വാർത്ത ‘മനോരമ’യിൽ പ്രസിദ്ധീകരിച്ചത് ഈ വർഷം ഏപ്രിൽ 19ന്. അന്ന് മറയൂരിൽ കിലോഗ്രാമിന് 10 രൂപയായിരുന്നു വില. ഇന്നലെ അതേ മറയൂരിൽ ഒരു കിലോഗ്രാം തക്കാളിക്കു വില 140 രൂപ.
English Summary: Vegetable price hike