ADVERTISEMENT

തിരുവനന്തപുരം ∙ അനധികൃത ദത്തു വിവാദവുമായി ബന്ധപ്പെട്ടു ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജെ.എസ്.ഷിജുഖാനെ വീണ്ടും ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. ഷിജുഖാൻ തെറ്റ് ചെയ്തെന്നു സർക്കാരോ അന്വേഷണ ഉദ്യോഗസ്ഥരോ പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാത്തിടത്തോളം ഒരു നടപടിയും സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

‘‘അന്വേഷണ റിപ്പോർട്ട് പുറത്തുവരുമ്പോൾ എന്തെങ്കിലും നടപടി സ്വീകരിക്കുമോ എന്നതു സാങ്കൽപിക ചോദ്യമാണ്. ശിശുക്ഷേമ സമിതി എന്തെങ്കിലും ഗുരുതരമായ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ, കേസ് പരിഗണിച്ച കോടതി ഒരു പരാമർശമെങ്കിലും നടത്തേണ്ടതായിരുന്നു. എന്നാൽ അതുണ്ടായിട്ടില്ല. വിധിയിലും അത്തരത്തിൽ ഒന്നുമില്ല. 

കുഞ്ഞിനെ അന്വേഷിച്ച് അമ്മ അനുപമ ശിശുക്ഷേമ സമിതിയിൽ പോയി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. എന്നാൽ ഒരു പരാതിയും ആരും അവിടെ നൽകിയിട്ടില്ല. കോടതിയുടെ അംഗീകാരത്തോടെ തുടങ്ങിയ ദത്തു നടപടികളിൽ ഇടപെടാനോ നിർത്തിവയ്ക്കാനോ ശിശുക്ഷേമ സമിതിക്ക് അധികാരമില്ല. ഈ വിഷയത്തിൽ വിവാഹ പൂർവ ബന്ധമുണ്ടായി എന്നതല്ല, ആ ചെറുപ്പക്കാരന് വേറെ ഭാര്യയുണ്ടായി എന്നതാണു പ്രശ്നം. വിവാഹിതനായ ഒരാൾ അവിവാഹിതയായ പെൺകുട്ടിയെ സ്നേഹിച്ച് ഗർഭിണിയാക്കുന്നതിനോടു പാർട്ടിക്കു യോജിപ്പില്ല. നിയമക്കുരുക്കില്ലാതെ അമ്മയ്ക്കു കുഞ്ഞിനെ കിട്ടാനുള്ള സഹായം മന്ത്രിയും സർക്കാരും സ്വീകരിച്ചിട്ടുണ്ട്. സമിതിക്കു ദത്തു നൽകാനുള്ള ലൈസൻസ് ഇല്ലെന്നതു തെറ്റായ വാർത്തയാണ്’’– ആനാവൂർ നാഗപ്പൻ പറഞ്ഞു. 

എന്നാൽ തെറ്റിൽ പങ്കുള്ളതുകൊണ്ടാണ് ഷിജുഖാനെ ആനാവൂർ നാഗപ്പൻ ന്യായീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് അനുപമ പ്രതികരിച്ചു. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കും വരെ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി.

English Summary: CPM continues to support Shiju Khan in Anupama child adoption case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com