മോഫിയ പർവീണിന്റെ മരണം: അന്വേഷണം െക്രെംബ്രാഞ്ചിന്
Mail This Article
ആലുവ ∙ ഗാർഹിക പീഡനത്തെത്തുടർന്നു നിയമ വിദ്യാർഥിനി മോഫിയ പർവീൺ ജീവനൊടുക്കിയ കേസ് എറണാകുളം റൂറൽ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്പി വി. രാജീവിനാണ് അന്വേഷണച്ചുമതല. കേസിൽ അറസ്റ്റിലായ ഭർത്താവ് മുഹമ്മദ് സുഹൈൽ, പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരെ ആലുവ മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.
തിങ്കളാഴ്ച വൈകിട്ടാണു സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ മോഫിയ തൂങ്ങിമരിച്ചത്. ഗാർഹിക പീഡനത്തിനെതിരെ നൽകിയ പരാതിക്കു പരിഹാരം കാണേണ്ട പൊലീസ് ഇൻസ്പെക്ടർ മാനസികരോഗി എന്നു വിളിച്ചതാണു മകളെ തകർത്തതെന്നു മാതാവ് ഫാരിസ കുറ്റപ്പെടുത്തി.
ആലുവ ഇൻസ്പെക്ടർ സുധീറിനെതിരെ നടപടിയാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റൂറൽ എസ്പി ഓഫിസിലേക്കു നടത്തിയ മാർച്ചിൽ ഓഫിസ് പരിസരം യുദ്ധക്കളമായി. 13 പേർക്കു പരുക്കേറ്റു. കണ്ണീർവാതക പ്രയോഗത്തിൽ കെഎസ്‌യു സംസ്ഥാന സെക്രട്ടറി പി.എച്ച്.അസ്‌ലം, നൗഷാദ് പാറപ്പുറം, ഹസ്സൻ ആരിഫ് ഖാൻ, റിസ്‌വാൻ, ഷിജു തോട്ടപ്പിള്ളി, കെ.എച്ച്.കബീർ എന്നിവർക്കു പരുക്കേറ്റു.
ഇൻസ്പെക്ടര്‍ക്കെതിരെ പരാതി നൽകാൻ തൊടുപുഴ അൽഅസ്ഹർ കോളജിലെ മോഫിയയുടെ സഹപാഠികൾ എസ്പി ഓഫിസിലേക്ക് മാർച്ച് നടത്തി. ഇവരിൽ 17 പേരെ അറസ്റ്റ് ചെയ്ത നടപടി വലിയ പ്രതിഷേധത്തിനു വഴിയൊരുക്കി. ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ കുത്തിയിരിപ്പ് സമരം നടത്തി. 4 പേരെ എസ്‌പിയെ കാണാൻ അനുവദിക്കാമെന്ന് ഉറപ്പു ലഭിച്ചതിനെത്തുടർന്നു സമരം അവസാനിപ്പിച്ചു.
പൊലീസ് മർദിച്ചതായി ആരോപിച്ച വിദ്യാർഥികൾ എസ്‌പിക്കും മുഖ്യമന്ത്രിക്കും വിഡിയോ സഹിതം പരാതി നൽകുമെന്നറിയിച്ചു. പൊലീസ് സ്റ്റേഷനു മുന്നിൽ ബെന്നി ബഹനാൻ എംപി, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം.ജോൺ എന്നിവർ ബുധനാഴ്ച രാവിലെ ആരംഭിച്ച സമരം തുടരുകയാണ്.
English Summary: Crime branch investigation in Mofiya Parween suicide case