ADVERTISEMENT

ആലുവ ∙ പൊലീസ് ഇൻസ്പെക്ടർ ആക്രോശിക്കുന്നതിനു പകരം ആശ്വാസവാക്കു പറഞ്ഞിരുന്നെങ്കിൽ പൊന്നുമകൾ ഇപ്പോഴും കൂടെയുണ്ടാകുമായിരുന്നു എന്നു മോഫിയ പർവീണിന്റെ മാതാവ് ഫാരിസ. നീതി തേടിയാണു പൊലീസ് സ്റ്റേഷനിൽ പോയത്. അവിടെ നീതി ലഭിക്കുമെന്നു മകൾ വിശ്വസിച്ചിരുന്നു. 

മകൾക്കു നീതി കിട്ടുന്നതിനുവേണ്ടി 3 ദിവസമായി പോരാടുന്ന നേതാക്കൾ ഇരിക്കുന്ന സമരവേദിയിൽ എത്തിയതായിരുന്നു അവർ. അൻവർസാദത്ത് എംഎൽഎയെ കെട്ടിപ്പിടിച്ചു ഫാരിസ കരഞ്ഞു. അമ്മ മനസ്സിന്റെ വിങ്ങലുകൾ സമരക്കാരുടെ കണ്ണുകളും നിറ‍ച്ചു. ഒപ്പമുണ്ടയിരുന്ന ബെന്നി ബഹനാൻ എംപി, റോജി ജോൺ എംഎൽഎ എന്നിവർ ആശ്വാസ വാക്കുകൾ പറയാനാകാതെ വിഷമിച്ചു. 

മകൾ കോളജിൽ പോയിരിക്കുകയാണെന്നു കരുതാനാണു ഫാരിസക്കും ഭർത്താവ് ദിൽഷാദിനും ഇഷ്ടം. ‘പപ്പാ...പാച്ചാ... ’ എന്നു വിളിച്ച് ഓടിക്കയറി വരുന്ന മകളുടെ മുഖമാണ് ഇരുവരുടെയും മനസ്സിൽ. കണ്ടു കൊതി തീർന്നില്ല എന്റെ മോളെ. പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന നേതാക്കളുടെ മുന്നിൽ നെഞ്ചുപൊട്ടി ഉമ്മ പറഞ്ഞു.

മുത്തലാഖ് ചൊല്ലിയതു മകളെ വല്ലാതെ ഉലച്ചു. 2500 രൂപയാണ് അവൻ മകൾക്കു വിലയിട്ടത്. മുത്തലാഖ് നിരോധിച്ചതാണെന്നും ഏതറ്റം വരെ പോകാനും ഉമ്മ കൂടെയുണ്ടാവുമെന്നും അവളോടു പറഞ്ഞതാണ്. നല്ല ധൈര്യമുള്ള കുട്ടിയായിരുന്നു. അവൾ മാനസികമായി ഇത്ര തകർന്നു എന്ന് ഒരിക്കലും മനസ്സിലായിരുന്നില്ല. രാവിലെ 6.15നാണ് ഫാരിസയും ദിൽഷാദും സമരപ്പന്തലിൽ എത്തിയത്. 7 മണിയോടെ മടങ്ങുകയും ചെയ്തു.

English Summary: Mofia Parveen suicide case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com