പരുന്തുംപാറയിൽ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ
Mail This Article
കുമളി ∙ നിരോധിത ലഹരി ഉൽപന്നവുമായി യുവാവിനെയും യുവതിയെയും എക്സൈസ് സംഘം പിടികൂടി. എറണാകുളം സ്വദേശി ഷെഫിൻ മാത്യു (32, കൊടുങ്ങല്ലൂർ സ്വദേശി സാന്ദ്ര (20) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 6 മില്ലിഗ്രാം എംഡിഎംഎ കണ്ടെടുത്തു.
പരുന്തുംപാറയിൽ സംശയാസ്പദമായി ഇവരെ കണ്ടെത്തിയ എക്സൈസ് സംഘം ഇവർ സഞ്ചരിച്ചിരുന്ന കാറിനുള്ളിൽ പരിശോധന നടത്തിയപ്പോഴാണ് ലഹരിവസ്തു കണ്ടെത്തിയത്. കൂടുതൽ ചോദ്യം ചെയ്തതോടെ, കുമളിയിൽ താമസിക്കുന്ന ഹോട്ടൽ മുറിയിലും കുറച്ചു ലഹരിവസ്തു സൂക്ഷിച്ചിട്ടുണ്ടെന്നു സമ്മതിച്ചു. തുടർന്ന് കുമളിയിലെത്തിച്ചു നടത്തിയ പരിശോധനയിൽ അവിടെനിന്നും ലഹരിവസ്തു കണ്ടെടുത്തു.
കുമളിയിലെ ഹോട്ടലിൽ ബുധനാഴ്‌ചയാണ് ഇരുവരും മുറിയെടുത്തത്. ഇവിടെ നിന്നാണ് ഇന്നലെ പരുന്തുംപാറ സന്ദർശിക്കാൻ പോയത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. കാർത്തികേയൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിനീഷ് സുകുമാരൻ, പ്രിവന്റീവ് ഓഫിസർമാരായ സതീഷ്‌കുമാർ, രാജ്കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ദീപുകുമാർ, സൈനുദ്ദീൻകുട്ടി, വനിതാ സിവിൽ എക്സൈസ് ഓഫിസർമാരായ സിന്ധു, ശശികല എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
English Summary: Two people arrested with drugs