പൂതൃക്ക പള്ളി തുറന്നു നൽകാൻ പൊലീസിനോട് ഹൈക്കോടതി
Mail This Article
കൊച്ചി∙ മലങ്കര സഭാ തർക്കത്തെ തുടർന്നു പൂട്ടിക്കിടക്കുന്ന പൂതൃക്ക സെന്റ് മേരീസ് പള്ളി തുറന്നു നൽകാൻ പൊലീസിനു ഹൈക്കോടതി നിർദേശം നൽകി. 1934ലെ സഭാ ഭരണഘടനയനുസരിച്ചു നിയമിക്കപ്പെട്ട വികാരിയെ കർമാനുഷ്ഠാനങ്ങൾ നടത്താൻ അനുവദിക്കണം. ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് എത്രയും വേഗം നടത്താൻ വേണ്ടി വികാരി നടപടിയെടുക്കണമെന്നും അതുവരെ കലക്ടറും വികാരിയും കൂടിയാലോചിച്ചു ഭരണ കാര്യങ്ങൾ തീരുമാനിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.കേസ് ഡിസംബർ 16 ലേക്കു മാറ്റി.
പുത്തൻകുരിശ് എസ്എച്ച്ഒ പള്ളി തുറന്നു നൽകണംമെന്നും വികാരിക്കു കർമാനുഷ്ഠാനങ്ങൾ നടത്താനുള്ള സാഹചര്യം ഒരുക്കണ ഭരണസമിതി വരുന്നതു വരെ, പള്ളിയുടെ ഭരണകാര്യങ്ങളിൽ ചുമതലപ്പെട്ട കലക്ടറോ പ്രതിനിധിയോ വികാരിയുമായി കൂടിയാലോചിച്ചു തീരുമാനങ്ങൾ എടുക്കണമെന്നു നിർദേശിച്ചു.
ശാശ്വത സമാധാനത്തിന് സഹകരിക്കണം: ഓർത്തഡോക്സ് സഭ
കോട്ടയം∙ പൂതൃക്ക, ഓണക്കൂർ, കാരിക്കോട്, പഴന്തോട്ടം പള്ളികളെ സംബന്ധിച്ച ഹൈക്കോടതി വിധി ഓർത്തഡോക്സ് സഭയുടെ നിലപാടുകൾക്കുള്ള അംഗീകാരമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്. ഹൈക്കോടതി വിധിയനുസരിച്ച് ഇടവകാംഗങ്ങൾ 1934ലെ ഭരണഘടനപ്രകാരം ഭരണസമിതിയെ തിരഞ്ഞെടുക്കാൻ നിയമാനുസൃത വികാരിയുടെ നിർദേശപ്രകാരം തയാറാകണം. ശാശ്വതമായ സമാധാനത്തിനും സുഗമമായ ഭരണനിർവഹണത്തിനും എല്ലാവരും സഹകരിക്കണമെന്നും മാർ ദിയസ്കോറസ് പറഞ്ഞു.
English Summary: High Court order in church case