എഫ്സിഐ ഉദ്യോഗസ്ഥ ജീവനൊടുക്കിയത് ഏഴു വയസ്സുള്ള മകന് കത്തെഴുതി വച്ച ശേഷം
Mail This Article
കോട്ടയം ∙ എഫ്സിഐ ഉദ്യോഗസ്ഥ ജീവനൊടുക്കിയത് മകനു വേണ്ടി അവസാന വാക്കുകൾ കുറിച്ച ശേഷം. ചിങ്ങവനം എഫ്സിഐയിലെ ക്വാളിറ്റി കൺട്രോളർ എം.എസ്.നയനയെ (32) ഓഫിസ് അഡ്മിനിസ്ട്രേഷൻ ബ്ലോക്കിലെ കംപ്യൂട്ടർ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയോടെ ഏഴു വയസ്സുള്ള മകൻ സിദ്ധാർഥിന് കത്തെഴുതി വച്ച ശേഷമാണ് മരണം. കടുത്തുരുത്തി പൂഴിക്കോൽ രാജ്ഭവൻ ബിനുരാജിന്റെ (ഫീൽഡ് ഓഫിസർ, മൂവാറ്റുപുഴ വെള്ളൂർകുന്നം വില്ലേജ് ഓഫിസ്) ഭാര്യയാണ്.
ചിങ്ങവനം പൊലീസിന് ലഭിച്ച ആത്മഹത്യക്കുറിപ്പിൽ ഇങ്ങനെയെഴുതിയിട്ടുണ്ട്: ‘‘ഞാൻ പോവുകയാണ്. മോനെ കൊണ്ടുപോകാൻ ധൈര്യമില്ല. മോൻ എന്നോട് ക്ഷമിക്കണം’’. മുറിയിൽ ഉണ്ടായിരുന്ന റജിസ്റ്റർ ബുക്കിനുള്ളിൽ നിന്നാണ് കത്ത് ലഭിച്ചതെന്നു പൊലീസ് പറഞ്ഞു.
ഇന്നലെ രാവിലെ എസ്ഐ പി.എ.ഷമീർ ഖാന്റെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി. ആത്മഹത്യയാണെന്നും അസ്വാഭാവിക മരണത്തിന് കേസ് എടുത്തെന്നും പൊലീസ് പറഞ്ഞു. സംസ്കാരം ഇന്ന് 11ന്. പരാതി നൽകുന്നതു സംബന്ധിച്ച് ഇന്നു തീരുമാനം എടുക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.
English Summary: FCI employee commits suicide after writing letter to son