കാണാതായ സഹോദരിമാർ തിരുവനന്തപുരത്ത്, യുവാക്കൾ പിടിയിൽ; ബെംഗളൂരു യാത്ര ലക്ഷ്യം
Mail This Article
തിരുവനന്തപുരം ∙ കഴിഞ്ഞ ദിവസം കോട്ടയം പാമ്പാടിയിൽ നിന്നു കാണാതായ പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ തലസ്ഥാനത്ത് തമ്പാനൂരിലെ ലോഡ്ജിൽ നിന്നു കണ്ടെത്തി. ഇവർക്കൊപ്പം രണ്ടു ചെറുപ്പക്കാരും ഉണ്ടായിരുന്നതായി തമ്പാനൂർ പൊലീസ് പറഞ്ഞു. ഇവിടെ നിന്നു ബെംഗളൂരുവിലേക്ക് പോകാനായിരുന്നു തീരുമാനമെന്നു പൊലീസ് അറിയിച്ചു.
ലോഡ്ജ് ഉടമ അറിയിച്ചതനുസരിച്ച് രാവിലെ പൊലീസ് എത്തി ഇവരെ സ്റ്റേഷനിൽ കൊണ്ടുവന്നു. ട്രെയിനിലാണ് തലസ്ഥാനത്ത് എത്തിയതെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. വൈകിട്ടോടെ പാമ്പാടി പൊലീസ് എത്തി ഇവരെ കോട്ടയത്തേക്ക് കൊണ്ടുപോയി. പൊലീസ് കേസെടുത്തിട്ടില്ല.
പെൺകുട്ടികൾ സഹോദരിമാരാണ്. വെള്ളിയാഴ്ച വൈകിട്ടാണ് പെൺകുട്ടികളെ കാണാനില്ലെന്ന പരാതി ലഭിച്ചത്. യുവാവിനെ കാണാതായെന്നു ബന്ധുക്കളും കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി നൽകി.
രാത്രിയിൽ തന്നെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സിസി ടിവി ക്യാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. പെൺകുട്ടികൾ നാഗമ്പടം ബസ് സ്റ്റാൻഡിൽ വന്നതായി ദൃശ്യം ലഭിച്ചു. യുവാക്കളുടെ ഫോണിന് തിരുവനന്തപുരം അരിസ്റ്റോ ജംക്‌ഷനിൽ സിഗ്നൽ ലഭിച്ചതോടെ തിരുവനന്തപുരത്തെ ലോഡ‍്ജുകളിൽ പൊലീസ് വിവരം നൽകി. തമ്പാനൂരിൽ സംഘം മുറിയെടുത്ത ഉടനെ പൊലീസിനു വിവരം ലഭിച്ചു. ഉടനെ തമ്പാനൂർ പൊലീസെത്തി കസ്റ്റഡിയിൽ എടുത്തു.
പ്രായപൂർത്തിയാകാത്ത 3 പേരെ ജുവനൈൽ കോടതിയിലും പ്രായപൂർത്തിയായ യുവാവിനെ കോടതിയിലും ഹാജരാക്കുമെന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ, പാമ്പാടി എസ്എച്ച്ഒ യു. ശ്രീജിത്ത് എന്നിവർ പറഞ്ഞു.
English Summary: Four missing children found in Trivandrum